ദില്ലി: രാജ്യതലസ്ഥാനത്ത് വായുവിന്റെ ഗുണനിലവാരം ഉയർത്തുന്നതിനായി മലിനീകരണ വിരുദ്ധ നടപടികൾ നടപ്പാക്കാൻ ഒരു സ്റ്റാറ്റ്യുറ്ററി ബോഡി രൂപീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. വായുവിന്റെ ഗുണനിലവാരം ഉയർത്തുന്നതിനായാണ് ഇത്തരമൊരു അതോറിറ്റി രൂപീകരിക്കുന്നത്. ഇതിനായി ഓർഡിനൻസ് പ്രഖ്യാപിക്കാനൊരുങ്ങുകയാണ് കേന്ദ്രം.
പരിസ്ഥിതി മന്ത്രാലയം, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്, എൻസിആർ സംസ്ഥാനങ്ങളുടെ പ്രതിനിധികൾ, ശാസ്ത്രജ്ഞർ, മലിനീകരണ വിരുദ്ധർ, നിയമ വിദഗ്ധർ എന്നിവരാണ് സ്റ്റാറ്റ്യൂട്ടറി ബോഡിയിൽ ഉണ്ടായിരിക്കുക. കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട മന്ത്രാലയങ്ങൾ ചർച്ച ചെയ്തതനുസരിച്ച്, മലിനീകരണ വിരുദ്ധ ബോഡിയുടെ തീരുമാനം ദേശീയ ഹരിത ട്രൈബ്യൂണലിൽ മാത്രം വെല്ലുവിളിക്കാൻ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകൾ ഓർഡിനൻസിൽ ഉണ്ടായിരിക്കാം. ദേശീയ തലസ്ഥാനത്തിന് ചുറ്റുമുള്ള മുഴുവൻ ‘എയർ ഷെഡ്’ പ്രദേശത്തും മികച്ച വായുവിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ഒരു ‘പ്രവർത്തനക്ഷമമായ’ ചട്ടക്കൂടായി വർത്തിക്കുന്ന പുതിയ നിയമത്തിന്റെ രൂപരേഖ രൂപപ്പെടുത്തുന്നതിൽ പ്രധാനമന്ത്രിയുടെ ഓഫീസാണ് മുഖ്യ പങ്കുവഹിച്ചത്.
അതേസമയം അതോറിറ്റി സ്ഥാപിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം സോളിസിറ്റർ ജനറൽ തുഷാർ മേത്ത തിങ്കളാഴ്ച സുപ്രീം കോടതിയെ അറിയിച്ചിരുന്നു. 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിൽ നിന്ന് ഇതിന് അധികാരമെടുക്കും, കൂടാതെ ദില്ലി-എൻസിആർ, ബന്ധപ്പെട്ട സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ മലിനീകരണ വിരുദ്ധ നടപടികൾ നടപ്പാക്കുന്നതിനു വേണ്ട നടപടികളും സ്വീകരിക്കും. അതോടൊപ്പം നിയമലംഘനങ്ങൾക്ക് കർശനമായ പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഏറ്റവും ഉയർന്ന പിഴ ഇപ്പോൾ ഒരു ലക്ഷമാണ്.