ശ്രീനഗർ: ജമ്മുകശ്മീരിലെ വികസനപ്രവർത്തനങ്ങൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി 850 മെഗാവാട്ട് റാറ്റിൽ ജലവൈദ്യുത പദ്ധതിക്ക് സർക്കാർ അനുമതി നൽകി. ലെഫ്റ്റനന്റ് ജനറൽ മനോജ് സിൻഹയുടെ നേതൃത്വത്തിലാണ് ഭരണകൂടം ജലവൈദ്യുത പദ്ധതിക്ക് അനുമതി നൽകിയത്. അതേസമയം പുതിയ ജലവൈദ്യുത പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത് പാകിസ്ഥാനു കനത്ത തിരിച്ചടിയായിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
കിഷ്ത്വാർ ജില്ലയിലുള്ള ദ്രബ്ശല്ലയിലെ ചിനാബ് നദിയിലാണ് പദ്ധതി ആരംഭിക്കുന്നത്. 5300 കോടി രൂപ ചിലവിട്ട് നടപ്പിലാക്കുന്ന പദ്ധതി 36 മാസങ്ങൾ കൊണ്ടായിരിക്കും പൂർത്തിയാക്കുക. നിലവിൽ ജമ്മുകശ്മീരിൽ 1000 മെഗാവാട്ട് പക്കൽ ദുൽ ജലവൈദ്യുത പദ്ധതിയുടെയും 624 മെഗാവാട്ട് കിരു ജലവൈദ്യുത പദ്ധതിയുടെയും നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇരുപദ്ധതികളും ചിനാബ് വാലി പവർ പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡാണ് നടപ്പിലാക്കുന്നത്. മാത്രമല്ല, പദ്ധതികൾ നടപ്പിലാക്കാൻ ദേശീയ ജലവൈദ്യുത കോർപ്പറേഷന്റെയും ജമ്മുകശ്മീർ പവർ ഡെവലപ്മെന്റ് കോർപ്പറേഷന്റേയും സഹകരണമുണ്ട്.