ലഖ്‌നൗ: ഉത്തര്‍പ്രദേശിൽ ബിഎസ്പിയുടെ നില പരുങ്ങലില്‍. 10 ബിഎസ്‌പി എംഎല്‍എമാരില്‍ ആറു പേരും പാര്‍ട്ടി വിടുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടി സ്‌ഥാനാര്‍ഥിയുടെ പേരു നിര്‍ദേശിച്ച നാലുപേരും ഇതില്‍ ഉള്‍പ്പെടുന്നു.
സ്‌ഥാനാര്‍ഥിക്കുള്ള പിന്തുണയും ഇവര്‍ പിന്‍വലിച്ചു.
അസ്ലം റെയ്‌നി, അസ്ലം ചൗധരി, മുജ്‌താബ സിദ്ദിഖി, ഹക്കിം ലാല്‍ ബിന്ദ്, ഹര്‍ഗോവിന്ദ് ഭാര്‍ഗവ, സുഷമ പട്ടേല്‍ എന്നീ എംഎല്‍എമാരാണു കലാപക്കൊടി ഉയര്‍ത്തിയത്. മുതിര്‍ന്ന പാര്‍ട്ടി നേതാവ് രാംജി ഗൗതമിന്റെ നാമനിര്‍ദേശ പത്രികയിലെ തങ്ങളുടെ ഒപ്പ് വ്യാജമാണെന്നു നാല് എംഎല്‍എമാരും റിട്ടേണിങ് ഓഫീസറെ അറിയിച്ചു. ഇത് അംഗീകരിച്ചാല്‍ സ്‌ഥാനാര്‍ഥിയെ അയോഗ്യനാക്കും.
പാര്‍ട്ടി നേതാക്കളില്‍ നിന്നു തുടര്‍ച്ചയായി അവഗണനയാണു നേരിടുന്നതെന്നാണ് വിമത എംഎല്‍എമാര്‍ പറയുന്നത്. ബിഎസ്‌പി ഒറ്റ സീറ്റില്‍ മാത്രമാണു മത്സരിക്കുന്നത്. നവംബര്‍ ഒമ്പതിനാണു യു.പിയില്‍ പത്തു രാജ്യസഭാ സീറ്റിലേക്കു തിരഞ്ഞെടുപ്പ്.