ബീഹാർ: ബീഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ കൃത്യമായി ഇടപെട്ടില്ലായിരുന്നെങ്കില്‍ സംസ്ഥാനത്ത് കോവിഡ് മരണങ്ങള്‍ കൂടിയേനെ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചിന്തിക്കാനാവാത്ത അപകടം അതുണ്ടാക്കിയേനെ എന്നും അദ്ദേഹം പറഞ്ഞു. ബീഹാറിലെ സസറാമിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ബീഹാര്‍ ഇത്ര വേഗത്തില്‍ പ്രവര്‍ത്തിച്ചില്ലായിരുന്നെങ്കില്‍ മഹാമാരി ഒരുപാട് പേരെ കൊന്നേനെ. മരണ സംഖ്യ കൂടിയേനേ. അത് ചിന്തിക്കാന്‍ കൂടി സാധിക്കാത്ത അപകടം ക്ഷണിച്ചുവരുത്തുമായിരുന്നു. പക്ഷെ ഇന്ന് ബീഹാര്‍ കോവിഡിനെ പൊരുതി തോല്‍പിച്ചിരിക്കുന്നു”, മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം ചേര്‍ന്ന് നടത്തിയ റാലിയില്‍ പങ്കെടുത്ത് കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ ബീഹാറില്‍ അഴിമതിയും കുറ്റകൃത്യവുമായിരുന്നുവെന്നു പ്രതിപക്ഷത്തുള്ള ആര്‍ജെഡിയെ വിമര്‍ശിച്ച് പ്രധാനമന്ത്രി പറഞ്ഞു.