ന്യൂഡല്‍ഹി: ബഡ്‌ജറ്റ് അടങ്ങിയ ഇന്ത്യന്‍ നിര്‍മ്മിത ടാബുമായി ധനമന്ത്രി പാര്‍ലമെന്റിലേക്കെത്തി, ബഡ്ജറ്റ് അവതരണം തുടങ്ങി. പൂര്‍ണമായും പേപ്പര്‍ രഹിത ബഡ്‌ജറ്റിന് തുടക്കമിട്ടിരിക്കുകയാണ് മോദി സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് ആറ് മേഖലകളെ മുന്‍നിര്‍ത്തിയുള്ളതായിരിക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. അതേസമയം ആസ്‌ത്രേലിയയ്‌ക്കെതിരായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിജയത്തെ പരാമര്‍ശിച്ചുകൊണ്ടാണ് മന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. ആത്മനിര്‍ഭര്‍ ഭാരതിന് പ്രാമുഖ്യം നല്‍കിക്കൊണ്ടായിരിക്കും ബജറ്റ്.
മാത്രമല്ല ആരോഗ്യം, മാനവിക മൂലധന വികസനം, അടിസ്ഥാനസൗകര്യം, സമഗ്രവികസനം, ഗവേഷണവും വികസനവും, മിനിമം ഗവണ്‍മെന്റ് മാക്‌സിമം ഗവേര്‍ണന്‍സ് എന്നിവയായിരിക്കും ബജറ്റിന്റെ ആറ് തൂണുകള്‍ എന്ന് മന്ത്രി ബജറ്റ് അവതരണത്തിന് ആമുഖമായി മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ഗരീബ് യോജന പാവപ്പെട്ടവർക്ക് സഹായകരമായി. മാത്രമല്ല ജിഡിപിയുടെ 13 ശതമാനം ചിലവിട്ട് ആത്മനിർഭർ പാക്കേജുകൾ അവതരിപ്പിച്ചു എന്ന് ധനമന്ത്രി പറഞ്ഞു. അതേസമയം ബഡ്‌ജറ്റ് കോപ്പി വിതരണം ചെയ്യുന്നതും ഡിജിറ്റലായി ആയിരിക്കും. കൂടാതെ ധനമന്ത്രി ബഡ്‌ജറ്റ് അവതരണത്തിന് അനുമതി തേടി രാഷ്ട്രപതിയെ കണ്ടിരുന്നു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുമതി നൽകിയതോടെയാണ് നിർമല സീതാരാമൻ ബഡ്ജറ്റ് അവതരണം തുടങ്ങിയത്. ആരോഗ്യമേഖലയ്ക്ക് 64180 കോടിയുടെ പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. ബജറ്റ് അവതരണം തുടരുകയാണ്.