ദില്ലി: കർഷകരുടെ ട്രാക്ടർ മാർച്ച് അക്രമാസക്തമായതിനു പിന്നാലെ സമരസമിതിയിലെ വിള്ളൽ തുറന്നുകാട്ടി രണ്ട് സംഘടനകൾ കർഷക സമരത്തിൽ നിന്ന് പിന്മാറി. ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ ഓർഡിനേഷൻ കമ്മിറ്റി, ഭാരതീയ കിസാൻ യൂണിയൻ എന്നീ സംഘടനകളാണ് കർഷക സമരത്തിൽ നിന്ന് പിന്മാറിയത്. ട്രാക്ടർ മാർച്ചിനിടെ ഉണ്ടായ അക്രമത്തെ രണ്ട് കർഷക യൂണിയനുകളും അപലപിച്ചു, ഈ രീതിയിൽ പ്രതിഷേധവുമായി തുടരാനാവില്ലെന്നും അവർ വ്യക്തമാക്കി.
കർഷകരുടെ പ്രതിഷേധത്തിൽ നിന്ന് ഉടൻ തന്നെ ഇത്തരത്തിൽ ഒരു ആക്രമണം അംഗീകരിക്കുവാന്‍ സാധിക്കില്ലെന്നും തങ്ങളുടെ സംഘടന സമരത്തിൽ നിന്നും പിന്മാറുകയാണെന്നുമാണ് അഖിലേന്ത്യാ കിസാൻ സംഘർഷ് ഏകോപന സമിതി നേതാവ് വി.എം സിംഗ് പറഞ്ഞത്. പ്രതിഷേധത്തിന്റെ ഫോർമാറ്റ് സ്വീകാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം റിപ്പബ്ലിക് ദിനത്തിൽ സംഭവിച്ച കാര്യങ്ങളിൽ അതീവ ദുഖിതനാണ് താനെന്നും 58 ദിവസം നീണ്ടു നിന്ന സമരം അവസാനിപ്പിക്കുകയാണെന്നും ഭാരതീയ കിസാൻ യൂണിയൻ (ഭാനു) പ്രസിഡന്റ് ഠാക്കൂര്‍ ഭാനു പ്രതാബ് സിങ്ങും വ്യക്തമാക്കി.