അഹമ്മദാബാദ് : ന്യൂസിലാൻഡിനെതിരായ നിർണ്ണായകമായ അവസാന ടി ട്വന്റിയിൽ ഇന്ത്യയുടെ ബാറ്റിങ് വെട്ടിക്കെട്ട്. ശുഭ്മാൻ ഗിൽ സെഞ്ചുറിയോടെ ഇന്ത്യൻ സ്‌കോർ ബോർഡിന്റെ നട്ടെല്ലായി. 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 234 റൺസാണ് ഇന്ത്യ നേടിയത്.
സെഞ്ചുറിയോടെ പുറത്താകാതെ നിന്ന ഓപ്പണർ ശുഭ്മാൻ ഗിൽ (63 പന്തിൽ 126*), രാഹുൽ ത്രിപാഠി (22 പന്തിൽ 44), സൂര്യകുമാർ യാദവ് (23 പന്തിൽ 24), ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (17 പന്തിൽ 30) എന്നിവരാണ് ഇന്ത്യയ്ക്കായി തകർത്തടിച്ചു. ഓപ്പണർ ഇഷാൻ കിഷൻ (2 പന്തിൽ 3) രണ്ടാം ഓവറിൽ തന്നെ പുറത്തായി. രണ്ടാം വിക്കറ്റിൽ ഒരുമിച്ച ഗില്ലും രാഹുൽ ത്രിപാഠിയുമാണ് ഇന്ത്യൻ ഇന്നിങ്സിന് അടിത്തറയിട്ടത്. ഇരുവരും ചേർന്ന് 80 റണ്‍സ് സ്കോർബോർഡിൽ കൂട്ടിച്ചേർത്തു
ഒൻപതാം ഓവറിൽ, ത്രിപാഠിയെ പുറത്തായതിനെ തുടർന്നെത്തിയ സൂര്യകുമാർ യാദവും വെടിക്കെട്ട് തുടർന്നു. 13–ാം ഓവറിൽ അഞ്ചാമതായി ഇറങ്ങിയ ക്യാപ്റ്റൻ ഹാർദിക്കും തകർത്തടിച്ചതോടെ ഇന്ത്യൻ സ്കോർ ബോർഡ് റോക്കറ്റ് വേഗതയിൽ കുതിച്ചു.