പോച്ചെ ഫ്സ്ട്രൂം : ദക്ഷിണാഫ്രിക്ക ആതിഥേയരാകുന്ന അണ്ടർ 19 വനിതാ ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലിൽ ന്യൂസീലന്‍ഡിനെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ ഫൈനലില്‍ കടന്നു. ടോസ് നഷ്ടപ്പെട്ട് ടോസ് നേടിയ ഇന്ത്യ കിവികളെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ ന്യൂസീലന്‍ഡിനു 9 വിക്കറ്റ് നഷ്ടത്തിൽ 107 റൺസ് നേടാനെ സാധിച്ചുള്ളൂ. മറുപടി ബാറ്റിങ്ങിൽ 14.2 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയതീരമണിഞ്ഞു.
ഇന്ത്യയ്ക്കായി ഓപ്പണർ ശ്വേത സെഹ്‍റാവത്ത് 45 പന്തുകളിൽ നിന്ന് 61 റൺസെടുത്തു പുറത്താകാതെ നിന്നു. ക്യാപ്റ്റൻ ഷെഫാലി വർമയ്ക്കു തിളങ്ങാൻ സാധിച്ചില്ല. ഒൻപതു പന്തിൽ പത്ത് റൺസ് മാത്രമാണ് ഇന്ത്യൻ ക്യാപ്റ്റന് നേടാനായത്. സൗമ്യ തിവാരി 22 റൺസെടുത്തു പുറത്തായി.
ജോർജിയ പ്ലിമ്മർ (32 പന്തിൽ 35), ഇസബെല്ല ഗേസ് (22 പന്തിൽ 26), ഇസി ഷാർപ് (14 പന്തിൽ 13), കെയ്‍ലെ നൈറ്റ് (11 പന്തിൽ 12) എന്നിവർക്ക് മാത്രമേ ന്യൂസീലൻഡ് നിരയിൽ രണ്ടക്കം കടക്കാൻ കഴിഞ്ഞുള്ളു.
ഇന്ത്യയ്ക്കായി പർഷവി ചോപ്ര മൂന്നു വിക്കറ്റുകൾ വീഴ്ത്തി. ടിറ്റസ് സാധു, മന്നത് കശ്യപ്, ഷഫാലി വർമ, അർചന ദേവി എന്നിവർ ഓരോ വിക്കറ്റുവീതവും സ്വന്തമാക്കി. ഇംഗ്ലണ്ടും ഓസ്ട്രേലിയയും ഏറ്റുമുട്ടുന്ന രണ്ടാം സെമിയിലെ വിജയിയെ ജനുവരി 29 ന് ഫൈനല്‍ പോരാട്ടത്തിൽ ഇന്ത്യ നേരിടും.