മുംബൈ: ഇന്ത്യയില്‍ നിന്ന് ചൈന അരി ഇറക്കുമതി ചെയ്യുന്നു. മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായാണ് ചൈന ഇന്ത്യയില്‍ നിന്ന് അരി ഇറക്കുമതി ചെയ്യുന്നത്. വിതരണ ശൃംഖലകൾ കുറഞ്ഞതോടെ മറ്റ് വഴികളില്ലാതെയാണ് ചൈന ഇന്ത്യയിൽ നിന്ന് അരി ഇറക്കുമതി ആരംഭിച്ചത്. കുറഞ്ഞ വിലയിൽ അരി നൽകാമെന്ന ഇന്ത്യയുടെ വാഗ്ദാനവും ചൈനയ്‌ക്ക് തുണയായി. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ചൈന ഇന്ത്യയിൽ നിന്നുളള അരി ഇറക്കുമതി പുനരാരംഭിച്ചത്. അതിർത്തിയിലെ തർക്കം ഇരുരാജ്യങ്ങളും തമ്മിലുളള രാഷ്ട്രീയ സംഘർഷമായി നീങ്ങിയ വേളയിലാണ് ചൈനയുമായുളള ഇന്ത്യയുടെ പുതിയ വ്യാപാര ബന്ധം.
അരിയുടെ ഗുണനിവാരം വിലയിരുത്തിയ ശേഷം അടുത്ത വർഷം ചൈന കൂടുതൽ അരി ഇന്ത്യയിൽ നിന്നു വാങ്ങുമെന്നാണ് വിവരം. ഒരു ടണ്ണിന് ഏകദേശം 300 ഡോളർ നിരക്കിൽ ഒരുലക്ഷം ടൺ അരി ഡിസംബർ – ഫെബ്രുവരിയിൽ കയറ്റുമതി ചെയ്യാനാണ് വ്യാപാരികൾ കരാറുണ്ടാക്കിയതെന്ന് അധികൃതർ അറിയിച്ചു. ചൈനയുടെ പരമ്പരാഗത വിതരണക്കാരായ തായ്ലാൻഡ്, വിയറ്റ്നാം, മ്യാൻമർ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ കയറ്റുമതിക്കായി മിച്ച വിതരണം പരിമിതമാണ്. ഇന്ത്യയിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ രാജ്യങ്ങളിൽ ടണ്ണിന് കുറഞ്ഞത് 30 ഡോളർ അധികമാണെന്നും അരി വ്യാപാരികൾ പറയുന്നു.
ലോകത്ത് ഏറ്റവും കൂടുതൽ അരി കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യയും, ഏറ്റവും കൂടുതൽ അരി ഇറക്കുമതി ചെയ്യുന്ന രാജ്യം ചൈനയുമാണ്. ഏകദേശം 4 മില്ല്യൺ ടൺ അരി വർഷംതോറും ചൈന ഇറക്കുമതി ചെയ്യുന്നുണ്ട്. അരിയുടെ ഗുണനിലവാര പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് നേരത്തെ ഇന്ത്യയിൽ നിന്നുളള അരി ചൈന വാങ്ങാതിരുന്നത്.