കോഴിക്കോട് : സ്വർണ്ണക്കടത്തു സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ ഇർഷാദിന്റെ മൃതദേഹം കാണാതായ ദീപക്കിന്റെതന്നു കരുതി സംസ്കരിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി ഇർഷാദി്നറെ കുടുംബം രംഗത്ത്. പൊലീസിന് ഇതിൽ വ്യക്തമായ പങ്കാളിത്തമുണ്ടെന്നും അന്വേഷിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.ഡി എൻ എ പരിശോധന ഫലം ലഭിക്കും മുമ്പ് സംസ്കാരം നടത്തിയതിൽ ഗൂഢാലോചനയുണ്ടെന്നും പ്രതികൾക്ക് രക്ഷപെടാൻ സാവകാശം കിട്ടിയെന്നും പിതാവ് നാസർ ആരോപിച്ചു. ഈ കാര്യം ചൂണ്ടി കാട്ടി റൂറൽ എസ് പിക്കു പരാതി നൽകി. ഇർഷാദിന്റെ കൊലപാത കേസ് സിബിഐ ക്കു വിടണമെന്നും നാസർ ആവശ്യപ്പെട്ടു.
അതേ സമയം, മേപ്പയൂരില്‍ നിന്നും കാണാതായ ദീപക്കിനെ ഇന്ന് നാട്ടിലെത്തിക്കും. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ദീപക്കിനെ 2022 ജൂണ്‍ ആറിനാണ് നാട്ടില്‍ നിന്നും കാണാതായത്. ജൂലൈ 17 ന് കൊയിലാണ്ടി തീരത്ത് അടിഞ്ഞ ജീര്‍ണ്ണിച്ച മൃതദേഹത്തിന് ദീപകിന്‍റേതുമായി രൂപസാദൃശ്യം ഉണ്ടായതിനാൽ ബന്ധുക്കള്‍ സംസ്കരിച്ചു. എങ്കിലും പൊലീസ് ഡിഎന്‍എ പരിശോധനക്ക് വേണ്ടി മൃതദേഹത്തില്‍ നിന്ന് സാംപിള്‍ എടുത്തിരുന്നു. ഇതിനിടെയാണ് സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ പന്തിരിക്കര സ്വദേശി ഇര്‍ഷാദിനായി പെരുവണ്ണാമൂഴി പൊലീസ് അന്വേഷണം തുടങ്ങിയത്. ഡിഎന്‍എ പരിശോധനാ ഫലം വന്നതോടെ ദീപക്കിന്‍റേതെന്ന് കരുതി സംസ്കരിച്ച മൃതദേഹം ഇര്‍ഷാദിന്‍റേതെന്ന് വ്യക്തമായി.