ദില്ലി: പഞ്ചാബ് പോലീസും കേന്ദ്ര സേനകളും തിരയുന്ന ഖാലിസ്ഥാൻ അനുകൂലിയായ അമൃത്പാൽ സിംഗ് ഒളിവിൽ കഴിയുന്നത് മധുവിധു നാളുകളിൽ. യു കെ യിൽ നിന്നുള്ള പ്രവാസി യുവതി കിരൺദീപ് കൗറിനെ അമൃത്പാൽ വിവാഹം ചെയ്തത് കഴിഞ്ഞ ഫെബ്രുവരി 11ന്. അമൃത്പാലിന്റെ ജന്മനാടായ അമൃത്സർ ജില്ലയിലെ ജെല്ലുപൂർ ഖേരയിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. മാദ്ധ്യമ ശ്രദ്ധ ഒഴിവാക്കാനായി വിവാഹ സ്ഥലം അവസാനനിമിഷം മാറ്റിയാണ് അമൃത്പാൽ വിവാഹം നാടകീയമാക്കിയത്. ഈ വിവാഹം റിവേഴ്‌സ് മൈഗ്രേഷൻ എന്ന സന്ദേശമാണ് നൽകുന്നതെന്നും, ഭാര്യ തന്നോടൊപ്പം പഞ്ചാബിൽ ജീവിക്കുമെന്നും വിദേശത്തുനിന്നും എല്ലാ പഞ്ചാബികളെയും നാട്ടിൽ തിരിച്ചെത്തിക്കുമെന്നും അന്ന് അമൃത്പാൽ പറഞ്ഞിരുന്നു.
അമൃത് പാലിന് പിന്നിൽ പാക് ചാരസംഘടനയായ ഐ എസ് ഐയാണെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. 2012 ലാണ് അമൃത്പാൽ ബന്ധുവിന്റെ ട്രാൻസ്‌പോർട്ട് കമ്പനിയിൽ ജോലിചെയ്യാനായി ദുബായിലേക്ക് പോയത്. 2021 ലാണ് ഇയാൾ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നത്. ഈ 10 വർഷത്തിലാണ് ഐ എസ് ഐ അമൃത്പാൽ എന്ന സാധാരണ യുവാവിനെ മതതീവ്രവാദിയാക്കി മാറ്റിയത്. ഔപചാരികമായി സിഖ്‌മതം സ്വീകരിക്കുകപോലും ചെയ്യാതെ ക്‌ളീൻ ഷേവ് ചെയ്ത് നടന്ന ചെറുപ്പക്കാരനായിരുന്നു ഇന്ത്യവിടുമ്പോൾ അമൃത്പാൽ. പക്ഷെ അയാൾ തിരിച്ചെത്തിയപ്പോൾ പഴയ ഖാലിസ്ഥാൻ വിഘടനവാദം സിരകളിൽ നിറച്ച ഒന്നാംതരം ഭീകരനായി മാറിയിരുന്നു. വാരിസ് ദേ പഞ്ചാബ് എന്ന സംഘടന അമൃത്പാലിന്റെ കയ്യിലെത്തിയതും സംഘടനയുടെ മുൻനേതാവ് ദീപ് സിദ്ധുവിന്റെ മരണത്തിലും ദുരൂഹതയുണ്ട്.
ആറുമാസത്തെ വിഘടനവാദ പ്രവർത്തനം കൊണ്ട് തന്നെ ഇയാളെ ഏജൻസികൾ നിരീക്ഷിച്ചു തുടങ്ങി. ഖാലിസ്ഥാൻ പ്രസ്ഥാനത്തെ പുനരാവിഷ്‌ക്കരിച്ചുകൊണ്ടുള്ള ഇയാളുടെ അപകടകരമായ പോക്കും, സായുധ സേനയുണ്ടാക്കി അക്രമം സൃഷ്ടിച്ചതുമെല്ലാം ഇയാളെ സമൂഹത്തിനു ഭീഷണിയായ ഒരു ഭീകരനാക്കി. ഒടുവിൽ പഞ്ചാബ് ഭരണകൂടവും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും അമൃതപാലിനെ പിടികൂടാൻ തീരുമാനിക്കുന്നത് അങ്ങനെയാണ്. പോലീസിന്റെ വെട്ടിച്ച് ഒളിവിലാണ് അമൃത്പാൽ എന്ന് പറയുമ്പോഴും ഇയാൾ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിലാണ് എന്ന് വിലയിരുത്തുന്നവരാണ് ഏറെയും