വിജയകരമായി പിഎസ്എൽവി സി-52 (ISRO’s PSLV-C52 lifts off with earth observation and 2 small satellites) വിക്ഷേപണം. മലയാളിയായ എസ്.സോമനാഥ് ഐഎസ്ആർഒ ചെയർമാനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ ബഹിരാകാശ ദൗത്യമായിരുന്നു ഇത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്നാണ് പിഎസ്എൽവി സി-52 വിക്ഷേപിച്ചത്. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് – 04, ഇൻസ്പയർസാറ്റ് – 1, ഇന്ത്യ– ഭൂട്ടാൻ സംയുക്ത സംരംഭമായ ഐഎൻഎസ് 2 ടിഡി എന്നീ ഉപഗ്രഹങ്ങൾ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തെത്തും. ദൗത്യത്തിലെ പ്രധാന ഉപഗ്രഹമായ ഇഒഎസ്-04, 529 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ് എത്തുക.
1170 കിലോഗ്രാം ഭാരമുള്ള റഡാർ-ഇമേജിങ് ഉപഗ്രഹമായ ഇത് കൃഷി, വനം, തോട്ടങ്ങൾ, വെള്ളപ്പൊക്ക മാപ്പിങ് തുടങ്ങിയവയ്ക്കായി ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ നൽകാൻ ശേഷിയുള്ളതാണ്. ഇൻസ്പയർസാറ്റ് – 1 തിരുവനന്തപുരം വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ആൻഡ് സയൻസ് ടെക്നോളജി (ഐഐഎസ്ടി) വിദ്യാർത്ഥികൾ വികസിപ്പിച്ചതാണ്. അതേസമയം പ്രതിസന്ധി കാലത്തിന് ശേഷമുള്ള ആദ്യ ദൗത്യം വിജയകരമായത് ഭാവി ദൗത്യങ്ങൾക്ക് ഊർജ്ജം പകരുമെന്നും, അടുത്ത ദൗത്യവുമായി ഉടൻ കാണാമെന്നായിരുന്നു വിജയത്തിന് ശേഷമുള്ള ഇസ്രൊ ചെയർമാൻ എസ്.സോമനാഥിന്റെ പ്രതികരണം.