ദില്ലി :കൊവിഡ് 19 എന്ന വെല്ലുവിളിയോട് ഇന്ത്യ പൊരുതാൻ തുടങ്ങീട്ട് മൂന്ന് വര്ഷത്തോളമാവുമ്പോൾ ഇന്ത്യയ്ക്ക് ആശ്വാസകരമായ വാർത്തകൾ ആണ് ഇപ്പോൾ പുറത്ത് വരുന്നത്.2019 അവസാനത്തോടെ ചൈനയില്‍ സ്ഥിരീകരിച്ച കൊവിഡ് 19 പിന്നീട് ചുരുങ്ങിയ സമയത്തിനകം തന്നെ മറ്റ് രാജ്യങ്ങളിലേക്കെല്ലാം പടര്‍ന്നുപിടിക്കുകയായിരുന്നു. 2020 തുടങ്ങി അധികം വൈകാതെ തന്നെ ഇന്ത്യയിലും കൊവിഡ് 19 എത്തി.ഇന്ത്യ മാത്രമല്ല, ലോകമൊട്ടാകെയും തന്നെ ഈ പ്രതിസന്ധിയില്‍ മുങ്ങിപ്പോയി എന്ന് വേണം പറയാൻ.
പിന്നീട് രാജ്യം ആദ്യത്തെ ലോക്ഡൗണിലേക്ക് നീങ്ങുകയും, അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ട ആ ലോക്ഡൗണ്‍ ജനങ്ങളെ വലിയ രീതിയിൽ ബാധിക്കുകയും ചെയ്തു.പിന്നീട് ഓരോ ദിവസവും കഴിയുംതോറും കോവിഡ് മരണ നിരക്കുകളും,കൊവിഡ് രോഗ ബാധിതരുടെ എണ്ണത്തിലും വർദ്ധനവുണ്ടാവാൻ തുടങ്ങി. കൊവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് നൂറുകണക്കിന് മനുഷ്യര്‍ ഓരോ ദിവസവും പോരാടിക്കൊണ്ട് മരണത്തിലേക്ക് കടന്നുപോയി.ആശങ്കകളും ഭയവും ഉത്കണ്ഠകളും ഭാവിയെ തന്നെ ഇരുട്ടിലാക്കിയ ദിവസങ്ങള്‍ ആയിരുന്നു അത്. ആഴ്ചകളും മാസങ്ങളും കഴിഞ്ഞ് പോയി.
ഇപ്പോഴിതാ ഏറെ ആശ്വാസമേകുന്ന കൊവിഡ് കണക്കുകൾ പുറത്തുവരുന്നു.രണ്ടര വര്‍ഷം മുമ്പുള്ള അവസ്ഥയിലേക്ക് നാം താല്‍ക്കാലികമായെങ്കിലും തിരിച്ചുപോയിരിക്കുന്നു എന്ന് പറയാം. കൊവിഡ് മരണങ്ങളും കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് ഒരേയൊരു കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതോടെ ഇന്ത്യ കൊവിഡ് 19 എന്ന പേടിസ്വപ്നത്തില്‍ നിന്ന് താത്കാലികമായെങ്കിലും മുക്തി നേടി എന്നുവേണം പറയാൻ. കൊവിഡ് ഇവിടെ അവസാനിക്കാൻ പോവുകയാണോ എന്ന ആശ്വാസം ഏവരിലും ഉയരുന്നുണ്ട്. അതേസമയം ഔദ്യോഗികമായി സര്‍ക്കാര്‍ അടക്കമുള്ള അധികാരപ്പെട്ടവര്‍ ആരും തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.