ശ്രീനഗർ: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. പോലീസുകാർ (Police) സഞ്ചരിച്ച ബസിന് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. പാന്ത ചൗക്കിലെ സെവാനിന് സമീപം സായുധരായ ഉദ്യോഗസ്ഥരുമായി പോയ പോലീസ് ബസിനു നേരെയാണ് ആക്രമണം ഉണ്ടായത്. വെടിവെയ്പ്പില്‍ മൂന്ന് പോലീസുകാര്‍ വീരമൃത്യു വരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സെവാനിലെ പോലീസ് ക്യാമ്പിന് സമീപമാണ് ആക്രമണമുണ്ടായത്.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം ഇന്ന് രാവിലെ ജമ്മുവിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചു. രംഗ്രെത്ത് മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. രാവിലെയോടെയാണ് പ്രദേശത്ത് ഏറ്റുമുട്ടൽ ഉണ്ടായത്. മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി ശ്രീനഗർ പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ പരിശോധനയ്‌ക്ക് എത്തിയപ്പോഴായിരുന്നു ഏറ്റുമുട്ടൽ.
ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സുരക്ഷാസേന പ്രദേശത്ത് തിരച്ചില്‍ നടത്തിയത്. ഇതിനിടെ സുരക്ഷാസേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.തുടര്‍ന്ന് നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഏത് ഭീകര സംഘടനയിൽ ഉള്ളവരാണ് മരിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മേഖലയില്‍ സൈനികര്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.