കൊച്ചി: 60 ജി എസ് എമ്മിന് മുകളിലുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കി ഹൈക്കോടതി. പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മന്റ് നിയമപ്രകാരം നിരോധനത്തിനുള്ള അധികാരം കേന്ദ്ര സർക്കാരിനാണെന്നും സംസ്ഥാനം ഇല്ലാത്ത അധികാരമാണ് പ്രയോഗിച്ചതെന്നും നിരീക്ഷിച്ചാണ് ഹൈക്കോടതി പ്ലാസ്റ്റിക് നിരോധനം റദ്ദാക്കിയത്. 60 ജി എസ് എമ്മിന് മുകളിലേക്കുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്കും സംസ്ഥാനം നിരോധനം ഏർപ്പെടുത്തിയിരുന്നു. നിരോധനത്തിനെതിരെ പി എൻ സന്തോഷ് നൽകിയ ഹർജ്ജിയിലാണ് ഹൈക്കോടതി വിധി.
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ നിരോധനത്തിനെതിരെ വ്യാപകമായ പ്രതിഷേധം വ്യാപാരി സംഘടനകളിൽ നിന്നുണ്ടായിരുന്നു. ജി എസ് എം അടിസ്ഥാനത്തിലുള്ള പ്ലാസ്റ്റിക് നിരോധനം അശാസ്ത്രീയമാണെന്ന് പരിസ്ഥിതി പ്രവർത്തകരും നിലപാടെടുത്തിരുന്നു. പ്ലാസ്റ്റിക് നിരോധനത്തിന് പിന്നാലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തുകയും വൻ തുക പിഴ ഈടാക്കുകയും ചെയ്തിരുന്നു.