Thursday, March 28, 2024
spot_img

‘സ്ത്രീ സുരക്ഷയിൽ കേരളം വട്ടപൂജ്യം’ :സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി
വി മുരളീധരൻ

തിരുവനന്തപുരം:സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്ത്.സ്ത്രീ സുരക്ഷയിൽ കേരളം വട്ടപൂജ്യമാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ ഒരു സ്ത്രീ ആക്രമണത്തിന് ഇരയായി ഒരാഴ്ചയായിട്ടും പ്രതി കാണാമറയത്താണ്. സഹായമഭ്യർത്ഥിച്ച് വിളിക്കുന്ന സ്ത്രീകളോട് നിസംഗതയോടെ പ്രതികരിക്കുകയും അർധരാത്രി സ്റ്റേഷനിലെത്തി മൊഴി നൽകാൻ പറയുകയും ചെയ്യുന്നതാണ് പിണറായി പോലീസിന്റെ ലക്ഷണമെന്നും അദ്ദേഹം പരിഹസിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ലജ്ജയില്ലാതെ, അതേ പോലീസിനെ ന്യായീകരിക്കുന്ന വനിതാ കമ്മീഷൻ കൂടിയായപ്പോൾ കമ്മ്യൂണിസ്റ്റ് ഭരണം പൂർണമായി. മന്ത്രിയുടെ സെക്രട്ടറിയുടെ ഡ്രൈവർ മുതൽ വഴിപോക്കൻ വരെയുള്ള സാമൂഹ്യവിരുദ്ധരെക്കൊണ്ട് തലസ്ഥാനത്ത് സ്ത്രീകൾക്ക് ജീവിക്കാൻ ഭയമായിരിക്കുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ മാത്രം തിരുവനന്തപുരത്ത് സ്ത്രീകൾക്ക് നേരെ നടന്ന അതിക്രമങ്ങൾ മാത്രം മതി സ്ത്രീ സുരക്ഷയിൽ കേരളം വട്ടപൂജ്യമെന്ന് മനസിലാക്കാൻ. പോലീസ് കാവലിൽ കമ്മ്യൂണിസ്റ്റുകാരായ വനിതകളെ ഇറക്കി നടത്തുന്ന ‘രാത്രി നടത്തം’പോലുള്ള പ്രഹസനങ്ങളല്ല സാധാരണ സ്ത്രീകൾക്ക് സുരക്ഷിതരായി ജീവിക്കാനുള്ള അവസരമാണ് സർക്കാർ ഒരുക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

പാറ്റൂരിലെ വീട്ടമ്മയുടെ അനുഭവം മലയാളിയെ ആകെ ലജ്ജിപ്പിക്കുന്നതാണ്. ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നടക്കുന്ന ചെറുസംഭവങ്ങളുടെ പേരിൽപ്പോലും മെഴുകുതിരി തെളിക്കുന്ന ആരെയും ഈ വീട്ടമ്മക്കായി കണ്ടില്ല. തലസ്ഥാനത്തെ സാംസ്‌കാരിക അടിമകളും അഭിനവ ബുദ്ധിജീവികളും ഉറക്കത്തിലാണെന്നും വി മുരളീധരൻ വിമർശിച്ചു.

Related Articles

Latest Articles