തിരുവനന്തപുരം : സ്വർണക്കടത്ത്, ലഹരിമരുന്നു കേസുകളിൽ പ്രതിപക്ഷത്തിന്റെ വായടപ്പിക്കാൻ പരക്കം പാഞ്ഞ് പിണറായി സർക്കാർ. ബാർ കോഴ കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മന്ത്രി വി.എസ് ശിവകുമാർ എന്നിവർക്കെതിരെയുള്ള വിജിലൻസ് അന്വേഷണത്തിന് ഗവർണറുടെയും സ്പീക്കറുടെയും അനുമതി തേടിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഇരുവർക്കുമെതിരെ സർക്കാർ അന്വേഷണത്തിന് നീങ്ങിയിട്ടുള്ളത് ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ്.
വിജിലൻസിന്റെ ക്വിക്ക് വെരിഫിക്കേഷൻ കഴിഞ്ഞ് നേരത്തെ തുടരന്വേഷണത്തിനുള്ള ഫയൽ മുഖ്യമന്ത്രിയുടെ അനുമതിക്കായി നൽകിയിരുന്നു. എന്നാൽ, ഇവർക്കെതിരെ നേരത്തെ അന്വേഷണം നടന്നതിനാലും ജനപ്രതിനിധികളായതിനാലും ഗവർണറുടെയും സ്പീക്കറുടെയും അനുമതിയോടെ മാത്രമേ സർക്കാരിന് അടുത്ത നടപടിയിലേക്ക് കടക്കാൻ കഴിയൂ. തുടരന്വേഷണത്തിനുള്ള ഫയൽ ഒന്നോ രണ്ടോ ദിവസത്തിനകം ഗവർണറുടെയോ സ്പീക്കറുടെയോ അനുമതിക്കായി അയക്കും. അനുമതി ലഭിച്ചാലുടൻ വിഷയത്തിൽ അടുത്ത ഘട്ടത്തിലേക്കുള്ള അന്വേഷണത്തിലേക്ക് സർക്കാർ ഉടൻ കടക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്.