കൊച്ചി: നയതന്ത്ര ചാനൽ വഴി മതഗ്രന്ഥം കൊണ്ടുവന്നതിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. ഖുര്‍ആന്‍ കോൺസുലേറ്റിലേക്ക് കൊണ്ടുപോയവരെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. മതഗ്രന്ഥം എയർ കാർഗോയിൽ നിന്ന് കോൺസുലേറ്റിലേക്ക് കൊണ്ടുപോയ വാഹനമുടമ, ഡ്രൈവർ എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. ഖുര്‍ആന്‍ ആണെന്ന് അറിയാതെതാണ് കൊണ്ടുപോയതെന്ന് വാഹനമുടമ പറഞ്ഞു.
സംഭവത്തില്‍ കോൺസുലൽ ജനറലിനെ അടക്കം ഉൾപ്പെടുത്തിയാണ് അന്വേഷണമെങ്കിലും ഇക്കാര്യത്തിൽ കേന്ദ്ര അനുമതിയടക്കം ലഭിച്ചാൽ മാത്രമെ തുടർ നടപടി സാധ്യമാകുകയുള്ളൂ. അന്വേഷണവുമായി ബന്ധപ്പെട്ട് സർക്കാർ പ്രതിനിധികളിൽ നിന്ന് കൂടി മൊഴിയെടുക്കുമെന്നാണ് കസ്റ്റംസ് വൃത്തങ്ങൾ അറിയിക്കുന്നത്. ഇതിനിടെ സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എൻഐഎ നൽകിയ ഹർജി നാളെ കോടതി പരിഗണിക്കും. ആദായ നികുതി വകുപ്പും പ്രതികളെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടുണ്ട്.