നടിയെ ആക്രമിച്ച കേസിൽ മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കെബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫിസ് സെക്രട്ടറി ബി. പ്രദീപ് കുമാർ അറസ്റ്റിൽ. പത്തനാപുരത്തുനിന്ന് ബേക്കൽ പൊലീസാണ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്. ഇയാളെ കാസർഗോട്ടേയ്ക്ക് കൊണ്ടുപോയി. പ്രദീപ്കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കാസർഗോഡ് ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു.
കേസിലെ എട്ടാം പ്രതി ദിലീപിന് അനുകൂലമായി മൊഴി നൽകിയില്ലെങ്കിൽ മാപ്പുസാക്ഷിയെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. കാസർഗോഡ് സ്വദേശി വിപിൻലാൽ ആണ് പരാതിയുമായി പൊലീസിൽ സമീപിച്ചത്. സംഭവത്തിൽ പ്രദീപ് കുമാറിന് കൃത്യമായ പങ്കുണ്ടെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്.