തിരുവനന്തപുരം: നിയമസഭ കൈയ്യാങ്കളിക്കേസിൽ പ്രതികളായ മന്ത്രി ഇ പി ജയരാജൻ, കെടി ജലീൽ എന്നിവര്‍ ഇന്ന് കോടതിയിൽ ഹാജരാകും. തിരുവനന്തപുരം സിജെഎം കോടതിയിലാണ് ഹാജരാകുന്നത്. ബാർക്കോഴ കേസിൽ പ്രതിയായിരുന്ന കെഎം മാണിയുടെ ബജറ്റ് പ്രസംഗം തടസ്സപ്പെടുത്താനുള്ള ശ്രമത്തിനിടെ രണ്ടര ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ച കേസിലാണ് കോടതിയിൽ ഇരുമന്ത്രിമാരും ഹാജരാകുന്നത്. രണ്ട് മന്ത്രിമാർ ഉൾപ്പെടെ ആറു ഇടതുനേതാക്കളാണ് കേസിലെ പ്രധാന പ്രതികള്‍.
കേസ് പിൻവലിക്കാനുള്ള സർക്കാരിന്‍റെ ഹർജി തള്ളിയതിനെ തുടർന്ന് നാല് ഇടതുനേതാക്കള്‍ കോടതിയിൽ ഹാജരായി ജാമ്യമെടുത്തിരുന്നു. 30000 രൂപ കെട്ടിവച്ചാണ് ജാമ്യമെടുത്തത്. കോടതിയിൽ ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മന്ത്രിമാർ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ആവശ്യം കോടതി നിരാകരിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഇന്ന് കോടതിയിൽ നേരിട്ട് ഹാജരാകുന്നത്.