Friday, March 29, 2024
spot_img

പൊട്ടിക്കരഞ്ഞ് ആതിരയുടെ അമ്മ: മകൾക്ക് രക്തം പേടി “അവൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല”

തിരുവനന്തപുരം; കല്ലമ്പലത്ത് ഒന്നരമാസം മുമ്പ് വിവാഹിതയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം. കഴുത്തും കൈഞരമ്പും മുറിഞ്ഞ് മരിച്ച നിലയിലാണ് നവവധുവിനെ ഭര്‍തൃഗൃഹത്തിലെ കുളിമുറിയില്‍ കണ്ടെത്തിയത്. അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്ന കുളിമുറിയില്‍നിന്ന് കത്തി കണ്ടെടുത്തിട്ടുണ്ട്. നടന്നതായി കരുതുന്ന സമയം ആരും വീട്ടിലില്ലായിരുന്നുവെന്ന് മൊഴികളില്‍ നിന്ന് വ്യക്തമായി. എന്നാല്‍ മകൾ ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് ആതിരയുടെ അമ്മ. അവൾക്ക് രക്തം പേടിയാണ്. ഒരു മുള്ളു കൊണ്ടാൽ പോലും അവൾക്കു എടുക്കാൻ സാധിക്കില്ലെന്നും അമ്മ പറയുന്നു. മരിച്ച ആതിരയുടെ കുടുംബത്തിനൊപ്പം ഭര്‍ത്താവ് ശരത്തിന്റെ കുടുംബവും കൊലപാതക സാധ്യത ആരോപിച്ചു. എന്നാല്‍ ആത്മഹത്യയെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസിന്റെ നിഗമനം.

ഒന്നര മാസം മുമ്പാണ് ആതിര വിവാഹിതയായത്. വര്‍ക്കല വെന്നിക്കോട് ശാന്താമന്ദിരത്തില്‍ ഷാജി–ശ്രീന ദമ്പതികളുടെ മകളും മുത്താന സ്വദേശി ശരത്തിന്റെ ഭാര്യയുമായ ആതിരയെ വെള്ളിയാഴ്ച ഉച്ചയോടെയാണ് മരിച്ചനിലയില്‍ കണ്ടത്. ആത്മഹത്യയെന്ന പൊലീസിന്റെ പ്രാഥമിക നിഗമനത്തിന്റെ കാരണം പിടിവലിയുടെയും ബലപ്രയോഗത്തിന്റെയും ലക്ഷണങ്ങള്‍ മൃതദേഹത്തില്‍ ഇല്ലെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. അതേസമയം കഴുത്തിലെ ആഴത്തിലുണ്ടായ മുറിവാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതെതുടര്‍ന്ന് ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയില്‍ നിന്നുവിട്ടയച്ചു.

അതേസമയം യുവതിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച്‌ ഭര്‍ത്താവിന്റെ പിതാവ് പുഷ്പ്പാങ്കരന്‍ രംഗത്തെത്തിയിരുന്നു. അങ്ങനെ ഒരാൾക്ക് തനിയെ കഴുത്തും, കൈ ഞരമ്പുകളും മുറിക്കാന്‍ കഴിയില്ലെന്നും വീട്ടില്‍ ഏതെങ്കിലും രീതിയിലുള്ള തര്‍ക്കങ്ങളോ മറ്റ് അസ്വാഭാവികതകളോ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് കൈകളിലെ ഞരമ്പും കഴുത്തും മുറിച്ച നിലയിലായിരുന്നു ആതിരയുടെ മൃതദേഹം. വെള്ളിയാഴ്ച രാവിലെ ശരത്തും ഭര്‍തൃപിതാവും കൂടി ആശുപത്രിയില്‍ പോയിരുന്നു. ഭര്‍തൃമാതാവും ജോലിക്കായി പുറത്തേക്ക് പോയി. ഇതിനിടെ ആതിരയുടെ അമ്മ വീട്ടിലെത്തി. വീട്ടില്‍ ആരെയും കാണാതെ സമീപത്തുള്ളവരോട് അന്വേഷിക്കുന്നതിനിടെ ശരത്തും ഭര്‍തൃപിതാവും തിരികെയെത്തി. തുടര്‍ന്ന് എല്ലാവരും കൂടി അന്വേഷിക്കുന്നതിനിടെയാണ് കുളിമുറി അടച്ചിട്ടതായി കാണുന്നതും അടിച്ച് തുറന്നതും. സാഹചര്യങ്ങളില്‍ സംശയം ഉന്നയിക്കുകയാണ് കുടുംബം. ആത്മഹത്യയെന്ന് പറയുമ്പോഴും കാരണം എന്താണെന്ന് പൊലീസിനും നിശ്ചയമില്ല. ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും മൊഴിയെടുത്തിട്ടും സൂചനകളൊന്നും ലഭിച്ചിട്ടില്ല.

Related Articles

Latest Articles