അക്ഷരനഗരി എന്ന് അഭിമാനം കൊള്ളുന്ന കോട്ടയം ജില്ലയിൽ സ്ത്രീ ബാലപീഡന കേസുകളുടെ എണ്ണം ക്രമാതീതമായി വർദ്ദിക്കുന്നു എന്ന നാണം കെടുത്തുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. വിദ്യാഭ്യാസ നിലവാരവും സാമൂഹ്യ പ്രതിബന്ധതയും ഒക്കെ ജില്ലക്ക് അവകാശപെടാമെങ്കിലും ബാലപീഡനങ്ങൾ വർധിച്ച് വരുന്നത് വിശദമായി പരിശോധിക്കേണ്ട വിഷയം തന്നെയാണ് എന്നു സാമൂഹ്യ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
2013 ൽ 34 കേസാണ് കോട്ടയം ജില്ലയിൽ രജിസ്റ്റർ ചെയ്തതെങ്കിൽ ഈ വർഷം മാത്രം 138 കേസുകൾ ഇത് വരെ റിപ്പോർട്ട് ചെയ്തു. എരുമേലി , മുണ്ടക്കയം , വൈക്കം , കുമരകം , ഈരാറ്റുപേട്ട , കോട്ടയം വെസ്റ്റ് സ്റ്റേഷനുകളിലാണ് പോക്സോ കേസുകൾ കൂടുതൽ. ജൂലൈയിൽ മാത്രം ജില്ലയിൽ രജിസ്റ്റർ ചെയ്തത് 22 കേസുകളാണ്. പോക്സോ കേസുകളുടെ എണ്ണത്തിൽ 2013ൽ പിതനൊന്നാം സ്ഥാനത്തായിരുന്ന ജില്ലയാണ് ഇപ്പോൾ നാലാമതെത്തിയത്.
ഏറ്റവും ഒടുവിൽ കിടങ്ങൂരിൽ മനോദൗർബല്യമുള്ള പതിമൂന്ന് വയസുകാരി അഞ്ചു പേരുടെ ലൈംഗികാതിക്രമത്തിനിരയായതാണ് ജില്ലയിലെ ഒടുവിലത്തെ പോക്സോ കേസ്. ബോധവൽക്കരണം ശക്തമാക്കിയതോടെയാണ് കൂടുതൽ പരാതികൾ എത്തിത്തുടങ്ങിയതാണ് എണ്ണത്തിലെ വർദ്ധന ക്കു കാരണം എന്നും പറയപ്പെടുന്നുണ്ട്. അതേ സമയം ബോധവത്കരണ പ്രവർത്തനങ്ങൾ കൂടുതൽ ഗ്രാമീണ മേഖലകളിലേക്കും കൂടി വ്യാപിപ്പിക്കാൻ പദ്ധതി ആവിഷ്കരിച്ചുവരികയാണെന്നും സാമൂഹ്യ നീതി വകുപ്പ് ജില്ലാ ഓഫീസർ അറിയിച്ചു.