ശബരിമല: തുലാമാസപൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. ആറുമാസത്തെ ഇടവേളയ്ക്കുശേഷം ഇന്ന് മുതലാണ് ഭക്തർക്ക് സന്നിധാനത്ത് ദർശനാനുമതി നല്‍കിയത്. അയ്യനെ ദര്‍ശിക്കാന്‍ മാസ്ക് ധരിച്ച് ഇരുമുടിക്കെട്ടുമേന്തി നിരവധി ഭക്തരാണ് സന്നിധാനത്ത് എത്തിയത്. 250 പേര്‍ക്കാണ് ഒരു ദിവസം പ്രവേശനാനുമതിയുളളത്. ഉഷഃപൂജയ്ക്കുശേഷം എട്ടുമണിയോടെ അടുത്ത വർഷത്തേക്കുള്ള ശബരിമല-മാളികപ്പുറം മേൽശാന്തിമാരെ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കും. പന്തളം കൊട്ടാരത്തിൽനിന്ന് നിശ്ചയിച്ച കൗശിക് കെ.വർമ, ഋഷികേശ് വർമ എന്നീ കുട്ടികളാണ് നറുക്കെടുക്കുന്നത്.
കടുത്ത കോവിഡ് നിയന്ത്രങ്ങളോടെയാണ് ആറുമാസത്തിനുശേഷം സന്നിധാനത്തേക്ക് ഭക്തരെ അനുവദിക്കുന്നത്. അതേസമയം ആരെയും സന്നിധാനത്ത് തങ്ങാൻ അനുവദിക്കില്ല. ദർശനം കഴിഞ്ഞാലുടൻ മടങ്ങണം. അഞ്ചുദിവസം നീളുന്ന തീർഥാടന കാലയളവിൽ 1250 പേർ അയ്യപ്പനെ തൊഴും. പൂജകൾ പൂർത്തിയാക്കി 21-ന് രാത്രി 7.30-ന് ഹരിവരാസനം പാടി നട അടയ്ക്കും.
ഇന്നലെ വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിലാണ് മേൽശാന്തി എ.കെ.സുധീർ നമ്പൂതരി നടതുറന്ന് ദീപം തെളിയിച്ചത്. മറ്റ് പ്രത്യേക പൂജകളൊന്നും ഉണ്ടായിരുന്നില്ല.