Friday, March 29, 2024
spot_img

അദ്വൈത ദര്‍ശനത്തിന്‍റെ ആധുനിക ആചാര്യന്‍; ഇന്ന് ശ്രീനാരായണഗുരുദേവന്‍റെ സമാധി ദിനം

അദ്വൈത ദര്‍ശനത്തിന്‍റെ ആധുനിക ആചാര്യനും, ഒരു ജാതി, ഒരു മതം. ഒരു ദൈവം എന്ന മഹത്തായ സന്ദേശം മാനവര്‍ക്ക് നല്‍കിയ ശ്രീനാരായണഗുരുദേവന്‍റെ സമാധി ദിനമാണ് ഇന്ന്. കേരളത്തെ സംബന്ധിച്ചിടത്തോളം ഗുരുദേവന്‍ ഒരു പുതുയുഗത്തിന്‍റെ പ്രവാചകനായിരുന്നു. കേരളത്തില്‍ ജനിച്ച്‌, വേദാന്തത്തിന്‍റെ അവസാന പടവിലെത്തി, അപരിമേയമായ സത്യത്തിന്‍റെ സാക്ഷാത്‌കാരം സിദ്ധിച്ച ഗുരുദേവന്‍ തന്‍റെ സഹജീവികളോടുളള മാനുഷികകടമ ഒരു സാമൂഹിക പരിഷ്‌കര്‍ത്താവെന്ന നിലയില്‍ വളരെ അര്‍പ്പണബോധത്തോടെയാണ് നിര്‍വ്വഹിച്ചത്‌. വിദ്യ കൊണ്ട്‌ പ്രബുദ്ധരാകാനും കര്‍മ്മം കൊണ്ട്‌ അഭിവൃദ്ധിനേടാനും സംഘടന കൊണ്ട്‌ ശക്തരാകാനും ഗുരുദേവന്‍ ആഹ്വാനം നല്‍കി. അദ്വൈതം ജീവിതമതമായി സ്വീകരിച്ച ഗുരുദേവന്‍ അതെങ്ങനെയാണ് പ്രയോഗിക ജീവിതത്തില്‍ പകര്‍ത്തണമെന്ന്‌ തന്‍റെ ജീവിതം കൊണ്ട് ജീവിച്ച്‌ ബോദ്ധ്യപ്പെടുത്തി.

പാറപോലുളള ആ വിശ്വാസത്തിനുമേല്‍ ഒരു സമൂഹത്തെ മുഴുവന്‍ കെട്ടുറപ്പോടെ പുനര്‍ നിര്‍മ്മിക്കാനും അദ്ദേഹത്തിന് സാധിച്ചു. കൊല്ലവര്‍ഷം 1030 ചിങ്ങമാസത്തിലെ ചതയ ദിനത്തില്‍ തിരുവനന്തപുരത്തുളള ചെമ്പഴന്തി ഗ്രാമത്തിലാണ് ശ്രീനാരായണഗുരുദേവന്‍ ജനിച്ചത്. കൊച്ചുവിളയില്‍ മാടനാശാന്‍ അച്‌ഛന്‍ വയല്‍വാരത്ത്‌ കുട്ടി അമ്മയും. നാരായണനെന്നായിരുന്നു പേരെങ്കിലും കുട്ടി നാണു എന്ന ഓമനപ്പേരിലാണ്‌ ശ്രീനാരായണഗുരു അറിയപ്പെട്ടിരുന്നത്‌. ബാല്യത്തില്‍ത്തന്നെ സിദ്ധരൂപം, അമരകോശം, ബാലപ്രബോധം എന്നിവ പഠിച്ചു.

കുട്ടിക്കാലത്ത്‌ തന്നെ മറ്റ്‌ കുട്ടികളില്‍ നിന്ന്‌ വ്യത്യസ്ഥനായിരുന്നു നാണു. ക്ഷേത്രദര്‍ശനം , ജപം, ധ്യാനം എന്നിവ മുടക്കം കൂടാതെ നടത്തിയിരുന്നു. സംസ്‌കൃത പഠനത്തിനായിപുതുപ്പളളിയിലുളള കുമ്മപ്പളളി രാമന്‍പിളള ആശാന്‍റെ അടുത്തെത്തി. മൂന്നുവര്‍ഷം കൊണ്ട്‌ കാവ്യനാടകങ്ങള്‍, തര്‍ക്കം, വ്യാകരണം എന്നിവയില്‍ നല്ല പ്രാവീണ്യം നേടി. അതിനുശേഷം നാണു വീടിനടുത്ത് ഒരു പളളിക്കൂടം ആരംഭിച്ചു. അങ്ങനെയാണ് നാട്ടുകാര്‍ക്ക്‌ നാണുഭക്തന്‍ നാണുവാശാനായി മാറിയത്. ഒഴിവ്‌ സമയങ്ങളില്‍ നാണു ഭക്തിഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുകയും അടുത്തുളള പുലയക്കുടിലുകള്‍ സന്ദര്‍ശിക്കുകയും ചെയ്‌തു.

ഇതിനിടയില്‍ ബന്ധുക്കളുടെ നിര്‍ബന്ധം കൊണ്ട്‌ നാണു ചാര്‍ച്ചയിലുളള കാളി എന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്തു. ലൗകികാഭിമുഖ്യം ഇല്ലാതിരുന്ന നാണു, താമസിയാതെ വിവാഹജിവിതം വേണ്ടെന്ന്‌ വച്ച്‌ വീടു വിട്ടു പോയി. നിതാന്ത സഞ്ചാരിയായിരുന്ന നാണു ആശാന്‍, യാത്രകളിലെവിടെയോ വച്ച്‌ ഷണ്‍മുഖദാസന്‍ എന്ന പേരുളള ചട്ടമ്പിസ്വാമിയെ കണ്ടുമുട്ടി. ഈ കൂടിക്കാഴ്‌ച ആത്മാവിന്‍റെ പാതയിലൂടെ സഞ്ചരിച്ച്‌ കൊണ്ടിരുന്ന ഇരുവര്‍ക്കും അമൃത തുല്യമായ അനുഭവമായി മാറുകയായിരുന്നു പിന്നീട്.

സത്യാന്വേഷണ തല്‍പരനായ സ്വാമികള്‍ മരുത്വാമലയിലെ ഒരു ഗുഹയില്‍ ഏകാന്തവാസം ആരംഭിക്കുകയും പിന്നീട് വളരെ നാളത്തെ കഠിന തപസ്സിനുശേഷം അദ്ദേഹം നെയ്യാറ്റിന്‍കരയിലെ അരുവിപ്പുറത്തെത്തി ചേര്‍ന്നു. അരുവിപ്പുറം അതിമനോഹരമായ പ്രദേശമായിരുന്നു. ധാരാളം ആളുകള്‍ ഈശ്വരാന്വേഷണ കുതുകികളായി അദ്ദേഹത്തെ കാണാന്‍ വന്നുകൊണ്ടിരുന്നു. 1888ലെ ശിവരാത്രി ദിനത്തില്‍ നാരായണഗുരു അരുവിപ്പുറത്തെ നദീതീരത്തുളള പാറപ്പുറത്ത്‌ ഒരു ശിവലിംഗം പ്രതിഷ്‌ഠിച്ചു. പില്‍ക്കാലത്തുണ്ടാകാന്‍ പോകുന്ന ഒരു മഹത്തായ സാമൂഹിക വിപ്ലവത്തിന്‍റെ നാന്ദിയായിരുന്നു അത്‌. തുടര്‍ന്ന്‌ കേരളത്തിന്‍റെ പല ഭാഗങ്ങളിലും അദ്ദേഹം ക്ഷേത്രങ്ങള്‍ സ്ഥാപിച്ചു. 1898 ല്‍ ഗുരുവിന്‍റെ നിര്‍ദ്ദേശപ്രകാരം ഒരു ക്ഷേത്രയോഗം രജിസ്‌റ്റര്‍ ചെയ്‌തു. ഇതാണ്‌ പില്‍ക്കാലത്ത്‌ എസ്‌. എന്‍. ഡി. പി. യോഗ സ്ഥാപനത്തിന്‌ പ്രേരണയായത്‌.

1891 ല്‍ ഗുരുദേവന്‍ ആശാനെ കണ്ടുമുട്ടി. പിന്നീട്‌ 1903 ല്‍ ഡോ. പല്‍പ്പുവിനെയും ഇവരുടെയെല്ലാം ആവേശത്തിലും പ്രേരണയാലും ധര്‍മ്മപരിപാലനയോഗം സ്ഥാപിതമായി. കുമാരനാശാനായിരുന്നു യോഗത്തിന്‍റെ പ്രഥമ ജനറല്‍ സെക്രട്ടറി. തന്‍റെ സഞ്ചാരത്തിനിടയില്‍ വര്‍ക്കലയിലെത്തി 1912 ല്‍ വിദ്യാദേവതാ സങ്കല്‍പ്പത്തോടെ ഗുരുദേവന്‍ അവിടെ ശാരദാപ്രതിഷ്‌ഠ നടത്തി. 1914 ല്‍ ആലുവയില്‍ ഒരു അദൈത്വാശ്രമവും സംസ്‌കൃതപാഠശാലയും സ്ഥാപിച്ചു. 1916 ല്‍ ഗുരുദേവന്‍റെ ജന്മദിനം കേരളത്തിലൂടനീളം കൊണ്ടാടി. 1925ല്‍ ആലുവ അദൈത്വാശ്രമത്തില്‍ ഗുരുദേവന്‍റെ നിര്‍ദ്ദേശപ്രകാരം സംഘടിപ്പിച്ച സര്‍വമത സമ്മേളനമാണ്‌ മതസൗഹാര്‍ദ്ദ സംവാദത്തിന്‍റെ പ്രാരംഭം.1922 ല്‍ രവീന്ദ്രനാഥടാഗോറും 1925 ല്‍ മഹാത്മാഗാന്ധിയും ശ്രീ നാരായണഗുരുവിനെ സന്ദര്‍ശിച്ചു.

1926 ല്‍ നാരായണഗുരുദേവന്‍റെ നിര്‍ദ്ദേശപ്രകാരം ശ്രീനാരായണ ധര്‍മ്മസംഘം എന്ന സന്യാസിസംഘം സ്ഥാപിച്ചു. 1928 ല്‍ സെപ്തംബര്‍ ഇരുപതാം തീയതി ശിവഗിരിയില്‍ വച്ച്‌ ഗുരുസമാധിയടഞ്ഞു .ജീവന്‍ വെടിയുന്നതുവരെ കര്‍മ്മ നിരതനായിരുന്നു അദ്ദേഹം. ആദ്ധ്യാത്മികതയുടെയും സാമുദായിക പ്രതിബദ്ധതയുടെയും അപൂര്‍വ സമന്വയമായിരുന്നു ഗുരുദേവന്‍ എന്ന ആ മഹദ് വ്യക്തിത്വം.

Related Articles

Latest Articles