തിരുവനന്തപുരം: കേരളത്തിലെ ദേവീക്ഷേത്രങ്ങളിൽ ആഘോഷിക്കുന്ന പ്രധാന ഉത്സവമാണ് തൃക്കാർത്തിക. വൃശ്ചിക മാസത്തിലെ കാർത്തിക ദേവിയുടെ ജന്മനാളാണ്. ലക്ഷ്‌മി പ്രീതിക്കായി വീടും പരിസരവും ദീപങ്ങളാൽ അലങ്കരിക്കുന്നതാണ് തൃക്കാർത്തിക. ഹൈന്ദവരുടെ പുണ്യനാളുകളിലൊന്നായ കാർത്തിക ദിവസം സന്ധ്യയ്ക്ക് വീടുകളിലും ക്ഷേത്രങ്ങളിലും ദീപപ്രഭ തെളിയും. തമസ്സിനെ അകറ്റുന്ന ദീപത്തിനൊപ്പം ദേവീപ്രീതിയും കാംക്ഷിച്ചാണ് തൃക്കാർത്തിക ആഘോഷിക്കുന്നത്.
അഗ്നിനക്ഷത്രമാണ് കാർത്തിക. പൗർണമിയും കാർത്തിക നക്ഷത്രവും ഒരുമിക്കുന്ന ദിവസമാണ് തൃക്കാർത്തികയായി ആഘോഷിക്കുന്നത്.
ഇക്കുറി പൗർണമി തിങ്കളാഴ്ചയാണ്. അധർമത്തിന്റെ മേൽ പരാശക്തി പൂർണവിജയം നേടിയ ദിവസമായും തൃക്കാർത്തിക ആചരിക്കുന്നു. ആറ്റുകാൽ ഭഗവതിക്ഷേത്രം, കരിക്കകം ചാമുണ്ഡിക്ഷേത്രം, തോന്നൽ ദേവീക്ഷേത്രം, അരകത്ത് ദേവീക്ഷേത്രം, പരശുവയ്ക്കൽ ദേവീക്ഷേത്രം, ആര്യശാല ദേവീക്ഷേത്രം, കൊല്ലങ്കോട് ഭഗവതിക്ഷേത്രം എന്നിവിടങ്ങളിലും ദേവിയുടെ ഉപദേവതാ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലും തൃക്കാർത്തിക ആഘോഷം ഉണ്ടായിരിക്കും.
മത്സ്യമാംസാദികൾ ത്യജിച്ച് വ്രതത്തോടെയാണ് ഭക്തർ കാർത്തികദീപം തെളിക്കുന്നത്. സന്ധ്യയ്ക്ക് വീടുകളിലും വഴിയോരങ്ങളിലും മൺചെരാതുകളിൽ എണ്ണത്തിരിയിട്ട് വിളക്ക് തെളിക്കുന്നതാണ് പഴയരീതി. ഇപ്പോൾ ചെരാതുകൾക്കൊപ്പം
മെഴുകുതിരികളും വീടുകളിൽ പ്രഭ ചൊരിയും. വീടുകളിൽ തെരളി, ഇലയട എന്നിവ തയ്യാറാക്കും. കിഴങ്ങുവർഗങ്ങൾ ഒരുമിച്ച് വേവിച്ചു കഴിക്കുന്നതും കാർത്തിക ആഘോഷത്തിന്റെ പ്രത്യേകതയാണ്.