തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ച സംഭവത്തിൽ വീഴ്ച്ച വരുത്തിയ ഡോക്ടർമാർക്കെതിരെ നടപടി ഉടൻ പ്രഖ്യാപിക്കും. നിലവിൽ സസ്പെൻഷനിൽ തുടരുന്ന വകുപ്പ് മേധാവിമാരുടെ സസ്പെൻഷൻ പിൻവലിച്ച് ഉത്തരവിറക്കിയ ശേഷമാകും തുടർനർപടികൾ ഉണ്ടാവുക. രോഗിയെ ചികിൽസിക്കുന്ന കാര്യത്തിൽ വീഴ്ച്ച വരുത്തിയവരെ സ്ഥലം മാറ്റാനാണ് സാധ്യത. കൂടാതെ ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അവയവദാന ശസ്ത്രക്രിയാ നടപടികളിൽ സമഗ്രമായ പരിഷ്ക്കരണത്തിനും സർക്കാർ ഒരുങ്ങുകയാണ്. ഇതിനായി സമഗര പ്രോട്ടോക്കോൾ രൂപീകരിക്കും. ജീവച്ചിരിക്കുമ്പോഴും മരണശേഷവു ഉള്ള അവയവദാനം ഈ പ്രോട്ടോക്കോളിൽ ഉൾപ്പെടും.
ഇന്നലെ ഡോക്ടർമാരുടേയും ആശുപത്രി അധികൃതരുടേയും വീഴ്ച ശരിവച്ചുകൊണ്ടുള്ള അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഏകോപിപ്പിക്കുന്ന കാര്യത്തിൽ വകുപ്പ് മേധാവിമാർക്ക് വീഴ്ച സംഭവിച്ചുവെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ശസ്ത്രക്രിയാ നടപടികൾക്ക് മേൽനോട്ടം വഹിക്കേണ്ട നെഫ്രോളജി,യൂറോളജി വകുപ്പ് മേധാവിമാർക്ക് ഗുരുതര വീഴ്ചയാണ് രോഗിയെ സുസ്രൂഷിക്കുന്നതിൽ സംഭവിച്ചത്. ഇരുവരുടെയും ചുമതലകൾ കൃത്യമായി നിർവഹിച്ചില്ലെന്നും ശസ്ത്രക്രിയക്ക് നിർദേശം നൽകുന്നതിൽ വീഴ്ച സംഭവിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
വീഴ്ചവരുത്തയിവർക്കെതിരെ നടപടിക്ക് ആശാ തോമസിൻ്റെ റിപ്പോർട്ട് ശുപാർശ ചെയ്യുന്നുണ്ടെങ്കിലും വൃക്ക സ്വീകരിക്കാൻ താമസിച്ചത് മൂലമാണ് രോഗി മരിച്ചതെന്ന് റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല. എന്നാൽ വൃക്ക കൃത്യമായി സ്വീകരിച്ചു നടപടിക്രമങ്ങൾ നടത്തിയില്ലെന്ന് റിപ്പോർട്ടിലുണ്ട്. കൂടാതെ ഏകോപന നടപടികൾക്ക് നേതൃത്വം വഹിക്കേണ്ട കോർഡിനേറ്റേഴ്സ് സ്ഥലത്ത് ഇല്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.