തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് അദ്ദേഹത്തിന്റെ പിൻഗാമിയെ കണ്ടെത്താൻ സിപിഎം അടിയന്തിര സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നു. കേന്ദ്ര നേതാക്കൾ ഉൾപ്പെടെ പങ്കെടുക്കുന്ന യോഗത്തിന്റെ ആദ്യ ഘട്ടത്തിന് ശേഷം തീരുമാനങ്ങൾ അറിയിക്കാൻ നേതാക്കൾ കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തി അദ്ദേഹവുമായി ചർച്ച നടത്തി. ആക്ടിങ് സെക്രട്ടറിയായി എം വി ഗോവിന്ദൻ, എം എ ബേബി, വിജയരാഘവൻ എന്നീ പേരുകളാണ് പരിഗണിച്ചത് എന്നറിയുന്നു. എന്നാൽ തനിക്ക് വിശ്രമം ആവശ്യമാണെന്നും മുഴുവൻ സമയ സെക്രട്ടറി തന്നെ തെരെഞ്ഞെടുക്കപ്പെടണമെന്നും കോടിയേരി ആവശ്യപ്പെട്ടെന്നാണ് സൂചന. ചികിത്സക്കായി അവധി നൽകാമെന്ന നേതാക്കളുടെ നിർദ്ദേശം കോടിയേരി തള്ളിയതായും റിപ്പോർട്ടുകളുണ്ട്. ചികിത്സക്കായി കോടിയേരി ബാലകൃഷ്ണനെ ഉടൻ ചെന്നൈയിലേക്ക് കൊണ്ടുപോകും.
ആദ്യ ഘട്ട യോഗത്തിനും കൊടിയേരിയുമായുള്ള കൂടിക്കാഴ്ച്ചക്കും ശേഷം വീണ്ടും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുകയാണ്. കേന്ദ്ര നേതാക്കളായ സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും യോഗത്തിൽ പങ്കെടുക്കുന്നു എന്നത് ശ്രദ്ധേയമാണ്. കാരണം കോടിയേരിക്ക് പകരക്കാരൻ എന്നത് മാത്രമല്ല മന്ത്രിസഭയിലെ അഴിച്ചുപണിയും ചർച്ചാ വിഷയമാകുന്നു. ചില മന്ത്രിമാരെക്കുറിച്ച് പാർട്ടിക്കുള്ളിൽ നിന്നും പുറത്ത് നിന്നും വ്യാപക പരാതികൾ ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മുഖം മിനുക്കാൻ മന്ത്രിസഭാ അഴിച്ചുപണി അനിവാര്യമാണ്. എന്നാൽ എല്ലാം സംസ്ഥാന ഘടകത്തിനും പിണറായി വിജയനും വിട്ടുകൊടുക്കുന്ന രീതിയും ഇപ്പോഴില്ല. എല്ലായിടത്തും കേന്ദ്ര നേതൃത്വം ശക്തമായ ഇടപെടലുകൾ നടത്തുകയും ചെയ്യുന്നു.