Wednesday, April 24, 2024
spot_img

അഷ്ടമുടി സഹകരണ ആശുപത്രിയില്‍ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം; ചികിത്സയിലായിരുന്ന നവജാത ശിശുവും മരിച്ചു

കൊല്ലം: കൊല്ലം അഷ്ടമുടി സഹകരണ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു. തിങ്കളാഴ്ചയാണ് മൈലക്കാട് സ്വദേശി വിപിന്റെ ഭാര്യ ഹർഷ മരിച്ചത്. ഇവരുടെ കുട്ടി കൊല്ലത്തെ തന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് കുഞ്ഞും മരിച്ചത്. അഷ്ടമുടി സഹകരണ ആശുപത്രിയിലെ ചികിത്സാ പിഴവാണ് ഹർഷയുടെ മരണകാരണം എന്നാണ് ബന്ധുക്കളുടെ ആരോപണം.

ഹർഷയുടെ പ്രസവത്തിന് തൊട്ടുമുമ്പ് യുവതിയുടെ ആരോഗ്യനില മോശമായിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും യുവതി മരണപ്പെട്ടിരുന്നു. യുവതിയുടെ ആരോഗ്യനില മോശമായിട്ടും ഡോക്ടര്‍മാർ ആദ്യം വിവരം മറച്ചുവച്ചുവെന്നും കുടുംബം പറയുന്നു.

ഹർഷയുടെ നവജാത ശിശുവിനെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിക്കെതിരെ ആരോപണം ഉയര്‍ന്നതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകർ അഷ്ടമുടി സഹകരണ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. അതേസമയം കുടുംബത്തിന്റെ ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു. ഹൃദയാഘാതമാണ് ഹർഷയുടെ മരണകാരണമെന്നും മറ്റൊരു ആശുപത്രിയിലേക്ക് യുവതിയെ മാറ്റാൻ വൈകിയില്ലെന്നുമാണ് അഷ്ടമുടി സഹകരണ ആശുപത്രിയുടെ വിശദീകരണം.

Related Articles

Latest Articles