ചെറുതോണി: കെഎസ്ആര്‍ടിസിയുടെ ‘കല്യാണവണ്ടി’ എന്നറിയപ്പെടുന്ന ബസ് വീണ്ടും ഓടിത്തുടങ്ങി. എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് സര്‍വ്വീസ് താത്കാലികമായി നിര്‍ത്തിയ ബസാണ് ഓടിത്തുടങ്ങിയത്. മൂന്നാര്‍ ഡിപ്പോയില്‍നിന്ന് അടിമാലി മുരിക്കാശ്ശേരി വഴി കുയിലുമലയിലേക്ക് സര്‍വീസ് നടത്തിയിരുന്നതാണ് കെഎസ്‍ആര്‍ടിസിയുടെ കല്യാണവണ്ടി.
കെഎസ്ആര്‍ടിസി ബസ് കല്യാണവണ്ടിയായതിങ്ങനെ…
ഈ ബസില്‍ പലപ്പോഴായി കണ്ടക്ടര്‍മാരായി വന്നവരില്‍ പലരും തങ്ങളുടെ ജീവിത സഖികളെ കണ്ടെത്തിയത് ഇതേ ബസിലെ യാത്രക്കാരികളില്‍ നിന്നാണ്. അതോടെ ബസിന് പേരുവീണു. കല്യാണവണ്ടി.
2002ലാണ് മൂന്നാര്‍ ഡിപ്പോയില്‍നിന്ന് ഇടുക്കി കളക്ടറേറ്റ് സ്ഥിതിചെയ്യുന്ന കുയിലുമലയിലേക്ക് ഈ ബസ് സര്‍വീസ് ആരംഭിക്കുന്നത്. 16 വര്‍ഷം മുമ്പാണ് ബസിനകത്തെ ആദ്യ പ്രണയവും കല്യാണവും നടന്നത്. ബസില്‍ കണ്ടക്ടറായിരുന്ന മൂവാറ്റുപുഴ സ്വദേശി രാജു ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്ന മുരിക്കാശ്ശേരി പാവനാത്മാ കോളേജിലെ വിദ്യാര്‍ത്ഥിനി സിജിയെ പ്രണയിച്ച് വിവാഹം ചെയ്തു. ഈ ബസില്‍നിന്ന് രണ്ടാമത്തെ ജീവിതസഖിയെ കണ്ടെത്തുന്നത് നോര്‍ത്ത് പറവൂര്‍ സ്വദേശി ഉമേഷാണ്. ചിന്നാറില്‍നിന്ന് അടിമാലിയില്‍ പഠിക്കാന്‍ പോയിരുന്ന ചിത്ര ഈ ബസിലെ യാത്രക്കാരിയായിരുന്നു. ആ കണ്ടുമുട്ടല്‍ ഒടുവില്‍ വിവാഹത്തിലെത്തുകയും ചെയ്തു. തടിയംപാട് കര്‍ഷക ക്ഷേമനിധി ഓഫീസിലെ ജീവനക്കാരിയായിരുന്നു പതിനാറാംകണ്ടം സ്വദേശിനി ഷെമീറ. ബസിലെ കണ്ടക്ടറായിരുന്ന രാജേഷുമായി പ്രണയത്തിലായി. പിന്നീട് രജിസ്റ്റര്‍ വിവാഹം ചെയ്തു.
കല്ലാര്‍കുട്ടിക്ക് സമീപം അഞ്ചാംമൈലില്‍ നിന്ന് മുരിക്കാശ്ശേരി പാവനാത്മാ കോളേജിലെ കുറച്ച് വിദ്യാര്‍ഥിനികള്‍ യാത്ര ചെയ്തിരുന്നു. എല്ലാവരുടെയും ടിക്കറ്റുകള്‍ എടുക്കുന്നത് രേഷ്മ എന്ന പെൺകുട്ടിയാണ്. ഒടുവില്‍ കണ്ടക്ടറായിരുന്ന സിജോമോനും രേഷ്മയും തമ്മില്‍ പ്രണയത്തിലായി. നീണ്ട നാലു വര്‍ഷത്തെ മൊബൈല്‍ പ്രണയത്തിന് ശേഷം ഇവര്‍ വിവാഹിതരായി. മുരിക്കാശ്ശേരി സ്വദേശി ശ്രീജിത്ത് വിവാഹം കഴിച്ചതും ഈ ബസിലെ സ്ഥിരം യാത്രക്കാരിയെയായിരുന്നു. തോക്കുപാറയില്‍ നിന്ന് ബസില്‍ കയറി അടിമാലിയിലാണ് ആതിര ടീച്ചര്‍ ഇറങ്ങുന്നത്. 2015ലായിരുന്നു ഇവരുടെ വിവാഹം. പേര് വെളിപ്പെടുത്താനാകാത്ത രണ്ടു കണ്ടക്ടര്‍മാര്‍ കൂടി വിവാഹിതരായവരുടെ പട്ടികയിലുണ്ട്. ഇവയ്ക്ക് പുറമേ ഇനിയും കല്യാണങ്ങള്‍ക്ക് സാക്ഷിയാകാന്‍ കല്യാണവണ്ടിയ്ക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.