ദില്ലി: ലക്ഷദ്വീപ് ലോക്സഭാ മണ്ഡലത്തിൽ അടുത്തമാസം 27നു നേരത്തെ പ്രഖ്യാപിച്ച ഉപതിരഞ്ഞെടുപ്പ് മരവിപ്പിച്ചു. മുൻ എംപി മുഹമ്മദ് ഫൈസലിനെതിരെ കീഴ്‌ക്കോടതി വിധിച്ച ശിക്ഷാനടപടി കേരള ഹൈക്കോടതി മരവിപ്പിച്ച സാഹചര്യത്തിലാണു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. വിജ്ഞാപനമിറക്കുന്നതു മാറ്റിവയ്ക്കുന്നതായി തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ തുടർനടപടി ഉടൻ സ്വീകരിക്കുമെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ സുപ്രീം കോടതിയിൽ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചതിനാൽ ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതു പരിഗണിക്കേണ്ടതില്ലെന്നു ജഡ്ജിമാരായ കെ.എം.ജോസഫ്, ബി.വി.നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു.
വധശ്രമക്കേസിൽ കവരത്തി കോടതി തടവുശിക്ഷ വിധിച്ചതിനെ തുടർന്നാണ് ഫൈസലിനെ ലോക്സഭാ സെക്രട്ടേറിയറ്റ് അയോഗ്യനാക്കിയത്. ഇതിനെത്തുടർന്നാണ് ഫെബ്രുവരി 27ന് ഉപതിരഞ്ഞെടുപ്പു നടത്തുമെന്നു കമ്മിഷൻ പ്രഖ്യാപിച്ചത്.