പത്തനംതിട്ട: ശബരിമല ശ്രീകോവിലിനുള്ളിലുണ്ടായ ചോർച്ച ഉടൻ പരിഹരിക്കുമെന്നും അതിനായുള്ള അടിയന്തിര ജോലികൾ നാളെ ആരംഭിക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ പറഞ്ഞു.
ശ്രീകോവിലിനുള്ളിൽ സ്വർണ്ണ പാളികൾ സ്ഥാപിച്ചപ്പോൾ ഇതിന് മുൻപ് ഉണ്ടായിരുന്ന പലകയിൽ ഉപയോഗിച്ചിരുന്ന ആണികൾ നീക്കം ചെയ്തിരുന്നു. എന്നാൽ ഇതിന്റെ ദ്വാരം അടച്ചിരുന്നില്ല. ഇതാണ് പ്രശ്നത്തിനു കാരണമായത്. മാത്രമല്ല സ്വർണ്ണ പാളികളുടെ വിടവ് നികത്താൻ ഉപയോഗിച്ച സിൽക്കോണിൻ്റെ ശേഷി നഷ്ടപ്പെട്ടതും ചോർച്ചയ്ക്ക് കാരണമായിരിക്കാം എന്നും പ്രസിഡന്റ് പറഞ്ഞു.
ശ്രീകോവിലിന് മുന്നിലെ കോടിക്കഴുക്കോലിൻറെ ഭാഗത്താണ് ചെറിയരീതിയിലുള്ള ചോർച്ച കണ്ടെത്തിയത്. എന്നാൽ, ഭിത്തിയിൽ നനവ് ഉണ്ടായത് വലിയ ചോർച്ച എന്ന നിലയിൽ പ്രചരിക്കുകയായിരുന്നു. ശ്രീകോവിലിനുള്ളിൽ സ്വർണപാളികളിൽ കേടുപാടുകൾ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. ഇനി കണ്ടെത്തിയാലും പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞുവെന്നും അനന്തഗോപൻ വ്യക്തമാക്കി.