തിരുവനന്തപുരം: പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല (Bichu Thirumala Hospitalised) ഗുരുതരാവസ്ഥയിൽ. തിരുവനന്തപുരം എസ്കെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം ഇപ്പോൾ വെന്റിലേറ്ററിലാണു കഴിയുന്നതെന്നാണ് വിവരം. ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് വിവരം.
മലയാളത്തിലെ പ്രമുഖ ഗാനരചയിതാക്കളിൽ ഒരാളാണ് അദ്ദേഹം. ഗാനരചന, സംഗീതസംവിധാനം എന്നിവയ്ക്ക് പുറമെ, ‘ശക്തി’ എന്ന സിനിമയുടെ കഥയും സംഭാഷണവും, ‘ഇഷ്ടപ്രാണേശ്വരി’ എന്ന സിനിമയുടെ തിരക്കഥയും രചിച്ചിട്ടുണ്ട് അദ്ദേഹം. കൂടാതെ നിരവധി ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. സിനിമാഗാനങ്ങളും ഭക്തിഗാനങ്ങളുമടക്കം ഏകദേശം അയ്യായിരത്തോളം ഗാനങ്ങൾ മലയാളികൾക്ക് മൂളി നടക്കാനായി ബിച്ചുവിന്റെ തൂലികയിൽ നിന്നു പിറന്നു.1994 ൽ ഉണ്ടായ ഒരു അപകടത്തെ തുടർന്ന് ബിച്ചു ഏറെനാൾ സംഗീതലോകത്തു നിന്ന് വിട്ടു നിന്നു.
എ ആർ റഹ്മാന്റെ ആദ്യചിത്രമായ യോദ്ധയ്ക്ക് “പടകാളി” വരികളെഴുതി വേഗത കൂട്ടിയ തൂലികയാണു ബിച്ചുവിന്റേത്. പാവാട വേണം മേലാട വേണം ,നീലജലാശയത്തിൽ, രാകേന്ദു കിരണങ്ങൾ ,സുന്ദരീ സുന്ദരീ, ഏഴു സ്വരങ്ങളും തുടങ്ങി പാട്ടിന്റെ പല പല അക്ഷരച്ചിട്ടകളിലേക്കും ബിച്ചു തിരുമല നമ്മളെ കൂടെ കൊണ്ടു നടന്നു. പിന്നണി ഗായിക സുശീലാദേവിയും സംഗീത സംവിധായകന്‍ ദര്‍ശന്‍ രാമനും സഹോദരങ്ങളാണ്. പ്രസന്നയാണ് ഭാര്യ. ഏക മകന്‍ സുമന്‍.