ഔറംഗാബാദ്: പ്രണയ വിവാഹം ചെയ്തതിന്റെ പേരിൽ സഹോദരിയുടെ തല വെട്ടിമാറ്റി 17കാരനായ സഹോദരൻ. മഹാരാഷ്‌ട്രയിലെ ഔറംഗബാദിലാണ് സംഭവം.
പെൺകുട്ടിയുടെ കാലുകൾ പിടിച്ചുവച്ചു കൊലപാതകത്തിന് സഹായിക്കാൻ അമ്മയും കൂട്ടുനിന്നതായി പോലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് 19 കാരിയായ യുവതി 20കാരനെ പ്രണയിച്ച് ഒളിച്ചോടി വിവാഹം ചെയ്തത്. പെൺകുട്ടിയുടെ വീട്ടുകാരുടെ താത്പര്യത്തിന് വിരുദ്ധമായിട്ടായിരുന്നു ഈ വിവാഹം. മകളെ കൊലപ്പെടുത്താൻ അമ്മ തന്നെയാണ് 17കാരനായ മകനെ സഹായിച്ചതും.
ഞായറാഴ്ച പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് ഇരുവരും കൊലപാതകം നടത്തിയത്. പെൺകുട്ടി ഒളിച്ചോടിയത് കാരണം ഇവർക്ക് മകളോട് കനത്ത പകയായിരുന്നു.
സ്വന്തം നിലയിൽ ആളെ കണ്ടെത്തി വിവാഹം ചെയ്തതിനാലാണ് കൊലപാതകം നടത്തിയതെന്ന് ഇരുവരും പോലീസിനെ അറിയിച്ചു.
ചില കാര്യങ്ങൾ സംസാരിക്കാനുണ്ട് എന്ന വ്യാജേന വീട്ടിലെത്തിയ ശേഷം ചായ ഉണ്ടാക്കുന്നതിനിടെ യുവതിയെ ആക്രമിക്കുകയായിരുന്നു.
തുടർന്ന് അരിവാൾ ഉപയോഗിച്ച് യുവതിയുടെ തലയറുത്ത് മാറ്റി. കൊലയ്ക്കു ശേഷം തലയറ്റ മൃതദേഹത്തിനൊപ്പം ഇവർ ഫോട്ടോയും എടുത്തു.അറ്റ ശിരസ്സുമായി മുറ്റത്ത് എത്തിയ പ്രതി തല ഉയർത്തിക്കാട്ടിയതായി പോലീസ് കൂട്ടിച്ചേർത്തു.
കൊലപാതകത്തിനു ശേഷം ഇരു കുറ്റവാളികളും വിർഗോവൻ പോലീസ് സ്‌റ്റേഷനിൽ നേരിട്ടെത്തി കുറ്റം ഏറ്റുപറഞ്ഞുപ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.