കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ നേതാവിന്റെ വീട്ടിലുണ്ടായ വൻ സ്‌ഫോടനത്തിൽ 3 പേർ മരിച്ചു. ഭൂപതി നഗറിലെ പ്രാദേശിക നേതാവ് രാജ്‌കുമാർ മന്നയുടെ വീട്ടിലാണ് ദുരൂഹ സ്ഫോടനം നടന്നത്. 2023 ആദ്യം ബംഗാളിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തൃണമൂൽ ആയുധ ശേഖരണം നടത്തുകയാണെന്നും പൊട്ടിത്തെറി ഉണ്ടായത് ബോംബ് നിർമ്മാണത്തിനിടെയാണെന്നും പ്രതിപക്ഷമായ ബിജെപി ആരോപിക്കുന്നു. തൃണമൂൽ കോൺഗ്രസ് ഭഗബാൻപുർ നിയോജനമണ്ഡലം വൈസ് പ്രസിഡന്റ് ആണ് രാജ് കുമാർ മന്ന. സംഭവത്തിൽ ബിജെപി എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ടു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും ബിജെപി പരാതി ഉന്നയിക്കുന്നുണ്ട്. പ്രശ്‌നബാധിത മേഖലകളിൽ കേന്ദ്ര സേനയെ വിന്യസിക്കുന്നതിൽ കമ്മീഷൻ പരാജയപ്പെടുന്നതായി ബിജെപി ആരോപിക്കുന്നു. 2018 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 34 ശതമാനം തൃണമൂൽ സ്ഥാനാർത്ഥികളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നും ഇത് മത്സരിക്കുന്നവരെ ഭീഷണിപ്പെടുത്തി പത്രിക പിൻവലിച്ചതുകൊണ്ടാണെന്നും ബിജെപി ആരോപിക്കുന്നു. അത്തരം ആക്രമണങ്ങൾക്ക് തൃണമൂൽ ഇത്തവണയും തയ്യാറെടുക്കുകയാണ്. കേന്ദ്ര സേന വേണോ സംസ്ഥാന പോലീസ് വേണോ .എന്നത് തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിക്കാമെന്നും പക്ഷെ ആളുകൾ മരിച്ചു വീണാൽ ഉത്തരവാദിത്തം കമ്മിഷനായിരിക്കുമെന്നും ബിജെപി മുന്നറിയിപ്പ് നൽകി.