ദില്ലി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, നാഗാലാന്റ്, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിൽ ബിജെപി മുന്നണി അധികാരത്തിലേക്ക്. നാഗാലാന്റ് മേഘാലയ സംസ്ഥാനങ്ങളിൽ ഇന്ന് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കും. നാഗാലാന്റിൽ നെഫ്യു റിയോയും മേഘാലയയിൽ കോൺറാഡ് സാംഗ്മയും മുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. ഇരു സംസ്ഥാനങ്ങളിലെയും സത്യപ്രതിജ്ഞ ചടങ്ങുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും.
മന്ത്രിസഭാ രൂപികരണത്തിന് മുന്നോടിയായി മേഘാലയയിൽ വിവിധ രാഷ്ട്രീയ കക്ഷികളുടെ സമിതിയായ മേഘാലയ ഡമോക്രാറ്റിക് അലയൻസ് (എംഡിഎ) വീണ്ടും നിലവിൽ വന്നു. മുഖ്യമന്ത്രി കോൺറാഡ് സാങ്മ ചെയർമാനായ സമിതിയിൽ ബിജെപി, യുഡിപി, എച്ച്എസ്പിഡിപി, പിഡിഎഫ് എന്നീ പാർട്ടികളാണുള്ളത്. പുതിയ മന്ത്രിസഭയിൽ സാങ്മയുടെ എൻപിപിക്ക് 8 മന്ത്രിമാരെ ലഭിക്കും. യുഡിപിക്ക് രണ്ടും എച്ച്എസ്പിഡിപി, ബിജെപി എന്നീ കക്ഷികൾക്ക് ഓരോ മന്ത്രിസ്ഥാനവും ലഭിക്കും.12 മന്ത്രിമാരിൽ മുഖ്യമന്ത്രി ഉൾപ്പെടെ 4 പേർ ഗാരോ ഹിൽസിൽനിന്നും 8 പേർ ഖാസി – ജയന്റിയ ഹിൽസിൽനിന്നുമാണ്. 11 എംഎൽഎമാരുള്ള യുഡിപി, 2 എംഎൽഎമാരുള്ള പിഡിഎഫ് എന്നിവർ കൂടി പിന്തുണ അറിയിച്ചതോടെ സാങ്മ സർക്കാരിന് 45 എംഎൽഎമാരുടെ പിന്തുണയായി.
തുടർച്ചയായി അഞ്ചാം തവണ സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങുകയാണ് നാഗാലാൻഡിൽ നെഫ്യൂ റിയോ. ഇവിടെ സഖ്യകക്ഷിയായ ബിജെപിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിയ്ക്കും. തെരഞ്ഞെടുപ്പിൽ എതിരാളികളെ നിഷ്പ്രഭരാക്കിക്കൊണ്ട് അനായാസ ജയമാണ് ബിജെപി മുന്നണി നേടിയത്.