തിരുവനന്തപുരം:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ.കാട്ടാക്കട സ്വദേശി ശ്യാമാണ് പിടിയിലായത്.സമൂഹമാദ്ധ്യമം വഴിയാണ് പ്ലസ് ടു വിദ്യാർത്ഥിയായ പെൺകുട്ടിയെ ശ്യാം പരിചയപ്പെട്ടത്.
സ്‌കൂൾ കഴിഞ്ഞ് കുട്ടി വീട്ടിലെത്താൻ വൈകിയതോടെ രക്ഷിതാക്കൾ കാരണം തിരക്കി. എന്നാൽ കുട്ടി പറഞ്ഞ മറുപടിയിൽ വൈരുദ്ധ്യങ്ങൾ മനസിലാക്കിയ വീട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ശേഷം കുട്ടിയെ എത്തിച്ച് പോലീസും ചോദ്യം ചെയ്തു. രക്ഷിതാക്കളോട് പറഞ്ഞ മറുപടി തന്നെയാണ് കുട്ടി ആദ്യം പോലീസിനോടും പറഞ്ഞത്. എന്നാൽ ഇതിൽ സംശയം തോന്നിയ നെടുമങ്ങാട് ഇൻസ്‌പെക്ടർ സതീഷ് കുമാറും സംഘവും കുട്ടിയ്‌ക്ക് കൗൺസിലിംഗ് നൽകി. ഇതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.
ശ്യാം പ്രണയമാണെന്ന് പറഞ്ഞ് നിരന്തരം ശല്യം ചെയ്തിരുന്നതായി പെൺകുട്ടി പറഞ്ഞു. അക്ഷയ സെന്ററിലെത്തിയ സമയം ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് പെൺകുട്ടി കൗൺസിലിംഗിനിടയിൽ പറഞ്ഞു. ഇതിന് ശേഷം ഭീഷണിപ്പെടുത്തി വിവിധ സ്ഥലങ്ങളിലെത്തിച്ച് നിരന്തരം പീഡനത്തിനിരയാക്കിയെന്നും 17-കാരി പോലീസിനോട് വ്യക്തമാക്കി. ഇത്തരത്തിൽ ഭീഷണിയ്‌ക്ക് വഴങ്ങേണ്ടി വന്നതിനാലാണ് പല ദിവസങ്ങളിലും വീട്ടിലെത്താൻ വൈകിയതെന്നും പെൺകുട്ടി പറഞ്ഞു.
ഇതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്. പിന്നാലെ ശ്യാം ഒളിവിൽ പോയി. ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പല തവണ പ്രതിക്ക് സമീപം പോലീസ് എത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടു. ഒടുവിൽ പ്രതി നിലവിൽ താമസിക്കുന്ന പേട്ടയിലെ വീട്ടിൽ എത്തിയ സംഘം വീടുവളഞ്ഞെങ്കിലും പോലീസിനെ വെട്ടിച്ച് വീണ്ടും കടന്ന് കളയുകയായിരുന്നു. ഒടുവിൽ റസിഡൻസ് അസോസിയേഷന്റെ സഹായത്തോടെയാണ് ശ്യാമിനെ പിടികൂടിയത്.