വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളുടെ വിലക്കിൽ അന്തിമ തീരുമാനം രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെയുണ്ടാകുമെന്ന് മെറ്റ ഗ്രൂപ്പ് അറിയിച്ചു. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നീ സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമുകളിൽ ട്രംപിനുളള വിലക്ക് സംബന്ധിച്ച നിർണായക തീരുമാനമാണ് മെറ്റ ഗ്രൂപ്പ് ഈ മാസമെടുക്കുക.
നേരത്തെ തന്നെ ഡൊണാൾഡ് ട്രംപ് അക്കൗണ്ടുകൾ വീണ്ടെടുക്കുന്നതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ഇതിൽ മെറ്റഗ്രൂപ്പ് അധികൃതരുമായി അദ്ദേഹം നിരവധി തവണ ചർച്ചകൾ നടത്തിയിരുന്നു. സമൂഹമാദ്ധ്യമങ്ങൾ വഴി അക്രമാസക്തമായ രീതിയിലുള്ള പോസ്റ്റുകളും എഴുത്തുകളും പ്രചരിപ്പിക്കുകയും കലാപം സൃഷ്ടിക്കാനുള്ള ശ്രമം നടത്തിയതായും കണ്ടെത്തിയതിനെ തുടർന്നാണ് ട്രംപിന്റെ അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തിയത്.
യുഎസിലുണ്ടായ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് 2021 ജനുവരി 6-ന് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ അദ്ദേഹത്തിന് വിലക്കേർപ്പെടുത്തിയത്. 2020-ൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തിരിമറികൾ നടന്നുവെന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചത്. വിലക്കേർപ്പെടുത്തുന്നതിനു മുൻപ് അദ്ദേഹത്തിന്റെ പോസ്റ്റുകളെല്ലാം മെറ്റ നീക്കം ചെയ്തിരുന്നു.