ദില്ലി: മഹാരാഷ്ട്രയില്‍ ബിജെപി സർക്കാരിന്‍റെ സത്യപ്രതിജ്ഞയ്ക്ക് കളമൊരുങ്ങിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർണായക നീക്കത്തിലൂടെ. കീഴ്വഴക്കങ്ങള്‍ മറികടന്ന് ഇതുവരെ ആരും ഉപയോഗിക്കാത്ത പ്രധാനമന്ത്രിയുടെ സവിശേഷ അധികം ഉപയോഗിച്ചാണ് നരേന്ദ്ര മോദി ദേവേന്ദ്ര ഫട്നവീസിന്‍റെ സത്യപ്രതിജ്ഞയ്ക്ക് കളമൊരുക്കിയത്. പുലര്‍ച്ചെ രാഷ്ട്രപതിഭരണം പിന്‍വലിക്കാനായി കേന്ദ്രമന്ത്രിസഭ ചേരാതെ സവിശേഷ അധികാരം ഉപയോഗിച്ച് പ്രധാനമന്ത്രി രാഷ്ട്രപതിക്ക് ശുപാര്‍ശനല്‍കുകയായിരുന്നു. കേന്ദ്രമന്ത്രിസഭയുടെ അനുമതിയില്ലാതെ പ്രധാനമന്ത്രിക്ക് തീരുമാനമെടുക്കാം. തീരുമാനത്തിന് കേന്ദ്രമന്ത്രിസഭ പിന്നീട് അനുമതി നല്‍കിയാല്‍ മതി.
പുലര്‍ച്ചെ 5.47നാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പിന്‍വലിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനം പുറത്തിറങ്ങുകയും ചെയ്തു. പിന്നീട് രാജ്ഭവനില്‍ ഒരുക്കങ്ങള്‍ തിരക്കിട്ട് പൂര്‍ത്തിയാക്കി. എട്ട് മണിയോടെ സത്യപ്രതിജ്ഞയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോളാണ് കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന നേതാക്കള്‍ വിവരം അറിയുന്നത്. സത്യപ്രതിജ്ഞ പൂര്‍ത്തിയായി നിമിഷങ്ങള്‍ക്കകം സര്‍ക്കാരിനെ അഭിനന്ദിച്ച് പ്രധാനമന്ത്രിയും അമിത് ഷായും ട്വീറ്റുചെയ്തു. സ്വതന്ത്രരടക്കം 170പേരുടെ പിന്തുണയാണ് ബിജെപി ഇപ്പോൾ അവകാശപ്പെടുന്നത്.