ഭുവനേശ്വർ: വിവാഹ ദിവസം വരൻ എത്തിയില്ല. കല്യാണ വസ്ത്രം ധരിച്ച് വരന്റെ വീട്ടിന് മുന്നിൽ പ്രതിശ്രുത വധു ഒറ്റയാൾ സമരം നടത്തി. ഒഡീഷയിലെ ബെർഹാംപൂരിലാണ് സംഭവം നടന്നത്. വിവാഹദിനത്തിൽ മണ്ഡപത്തിൽ അപമാനിക്കപ്പെട്ടുവെന്ന് ആരോപിച്ചാണ് വരന്റെ വീട്ടിന് മുന്നിൽ യുവതി ധർണ്ണ നടത്തിയത്. വധു ഡിംപിൾ ഡാഷും വരൻ സുമീത് സാഹുവും നേരത്തേ നിയമപരമായി വിവാഹിതരായതായാണ് റിപ്പോർട്ട്. തിങ്കളാഴ്ച പരിമിതമായ അതിഥികളുടെ സാന്നിധ്യത്തിൽ ഹിന്ദു ആചാരപ്രകാരമുള്ള വിവാഹം നടത്താനാണ് കുടുംബങ്ങൾ തീരുമാനിച്ചിരുന്നത്.
എന്നാൽ, ഡിംപിളും കുടുംബവും വിവാഹ വേദിയിൽ എത്തിയപ്പോൾ വരനെയും കുടുംബത്തെയും കാണാനില്ല. അവർ മണിക്കൂറുകളോളം മണ്ഡപത്തിൽ കാത്തിരുന്നു. വരനെയും വീട്ടുകാരെയും കാണാത്തതിനെ തുടർന്ന് അവരെ ഫോൺ കോളിലൂടെയും,മെസ്സേജിലൂടെയും ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു.എന്നാൽ അതിനൊന്നും മറുപടി കിട്ടിരിരുന്നില്ല. ഇതോടെ മണ്ഡപത്തിൽ കാത്തുനിൽക്കാതെ, ഡിംപിളും അമ്മയും വരന്റെ വീട്ടിൽ പോയി ധർണ നടത്താൻ തീരുമാനിക്കുകയായിരുന്നു.
“ഞങ്ങളുടെ വിവാഹം 2020 സെപ്റ്റംബർ 7 ന് രജിസ്റ്റർ ചെയ്തു. ആദ്യ ദിവസം മുതൽ എന്റെ ഭർതൃവീട്ടുകാർ എന്നെ പീഡിപ്പിക്കുന്നു, ഒരിക്കൽ അവർ എന്നെ മുകളിലത്തെ മുറിയിൽ പൂട്ടിയിട്ടു. നേരത്തെ എന്റെ ഭർത്താവ് എന്നെ പിന്തുണച്ചിരുന്നു. എന്നാൽ ദിവസങ്ങൾ കടന്നുപോയപ്പോൾ, എന്റെ ഭർത്താവ് കുടുംബത്തോടൊപ്പം നിന്നു, തുടർന്ന് ഞങ്ങൾ മഹിളാ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അതിനുശേഷം, എന്റെ ഭത്താവിന്റെ പിതാവ് എന്റെ വീട്ടിൽ വന്നു, എല്ലാ പ്രശ്നങ്ങളും അവസാനിപ്പിച്ച് ഹിന്ദു ആചാരപ്രകാരം കല്യാണം നടത്തണമെന്ന് ആവശ്യപ്പെട്ടു – ഡിംപിൾ ഡാഷ് പറഞ്ഞു.
അതേസമയം സംഭവത്തോട് വരനും കുടുംബാംഗങ്ങളും ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.