കണ്ണൂർ:ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിന് തീവച്ച കേസ് എൻ ഐ എ അന്വേഷിക്കും.എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് അന്വേഷിക്കുന്ന എൻഐഎ സംഘം തന്നെ പ്രാഥമിക പരിശോധന നടത്തുമെന്നാണ് വിവരം. ഇന്നലെ സംസ്ഥാനത്ത് നിരോധിത സംഘടനയായ പി എഫ് ഐ കേന്ദ്രങ്ങളിൽ നടന്ന റെയ്‌ഡിന് പിന്നാലെയാണ് ഇന്ന് പുലർച്ചെ ട്രെയിനിൽ തീവയ്ക്കുന്നത്.റെയ്ഡിനെതിരായ വെല്ലുവിളി ആണോ തീവെപ്പ് എന്നും എൻ ഐ എ സംശയിക്കുന്നുണ്ട്.ഐബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.തീപിടുത്തമുണ്ടായ ബോഗിയുടെ പിൻഭാഗത്ത് വിൻഡോ ഗ്ലാസ് പൊട്ടിച്ച നിലയിലാണ്. അക്രമിക്കാനായി തകർത്തതെന്നാണ് സംശയം.കത്തിയ ബോഗിയിൽ ഫോറൻസിക് സംഘത്തിൻ്റെ ശാസ്ത്രീയ പരിശോധന നടക്കുകയാണ്.
അതേസമയം കോച്ചിന് തീപിടിക്കുന്നതിന് തൊട്ടുമുന്‍പ് കാനുമായി ബോഗിയിലേക്ക് ഒരാള്‍ കയറുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചാണ് കൂടുതൽ അന്വേഷണങ്ങൾ നടത്തുക.തീപിടിച്ച കോച്ച് പൊലീസ് സീല്‍ ചെയ്തിട്ടുണ്ട്. തീപിടിച്ച കോച്ചില്‍ നിന്ന് 100 മീറ്റര്‍ മാത്രം അകലെയാണ് ബിപിസിഎല്ലിന്റെ ഇന്ധനസംഭരണ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ വലിയ ഒരു അപകടമാണ് തലനാരിഴയ്ക്ക് ഒഴിഞ്ഞ് പോയത്.വലിയ അപകട സാധ്യത മുന്നിൽ കണ്ടുകൊണ്ട് തന്നെയാണ് പ്രതി കൃത്യം നടത്തിയതെന്നും റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്.