ബംഗളുരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റക്ക് മത്സരിക്കുമെന്നും ബിജെപി-ജനതാദൾ സഖ്യചർച്ചകൾ പുരോഗമിക്കുന്നതായുള്ള പ്രചാരണങ്ങൾ അടിസ്ഥാന രഹിതമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ബിജെപി സംസ്ഥാനത്ത് ഒറ്റക്കുതന്നെ തെരഞ്ഞെടുപ്പിനെ നേരിടും ഒരു പാർട്ടിയുമായും സഖ്യചർച്ചകൾ നടക്കുന്നില്ല. അവിശുദ്ധ കൂട്ടുകെട്ടിനുള്ള ചർച്ചകൾ നടക്കുന്നത് കോൺഗ്രസ്സും ജനതാദളും തമ്മിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ്സും ജനതാദളും തമ്മിൽ ഒന്നാം വട്ട ചർച്ച നടന്നുകഴിഞ്ഞതായും രണ്ടാം ഘട്ട ചർച്ചകൾക്ക് അരങ്ങൊരുങ്ങുന്നതായും അദ്ദേഹം ആരോപിച്ചു.
ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബൊമ്മെ ബിജെപി നയം വ്യക്തമാക്കിയത്. കർണ്ണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി കെ ശിവകുമാറും സിദ്ധരാമയ്യയും അഴിമതിയുടെ പര്യായങ്ങളാണെന്നും ബിജെപിക്കെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിക്കാൻ അവർക്ക് അർഹതയില്ലെന്നും ബൊമ്മെ പറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷം കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംസ്ഥാനത്ത് നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ വോട്ടായിമാറുമെന്നും ബിജെപി വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.