ഇസ്ലാമാബാദ്: പാകിസ്ഥാനുമായുള്ള നയതന്ത്ര ചർച്ചകൾക്ക് ഇന്ത്യ തയാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അപേക്ഷിച്ച് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇന്ത്യയുമായുള്ള യുദ്ധത്തിൽ നിന്നും തങ്ങൾ പാഠം പഠിച്ചുവെന്നും കലഹിക്കുന്നതിന് പകരം സമാധാനവും വികസനവുമാണ് വേണ്ടതെന്നും ഷെഹ്ബാസ് വ്യക്തമാക്കി.
കശ്മീർ അടക്കമുള്ള വിഷയങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണം. യുദ്ധങ്ങൾ പാക് ജനതയ്‌ക്ക് ദാരിദ്ര്യവും തൊഴിലില്ലായ്മയുമാണ് സമ്മാനിച്ചതെന്നും ഷെഹബാസ് ഷരീഫ് കൂട്ടിച്ചേർത്തി.
സാമ്പത്തിക പ്രതിസന്ധിയിലും ഭീകരാക്രമണങ്ങളിലും പാകിസ്താൻ ഗതികെട്ട് നിൽക്കുന്ന അവസ്ഥയിലാണ് പാക് പ്രധാനമന്ത്രിയുടെ പരാമർശം. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഇന്ത്യയെ പാകിസ്ഥാൻ മാതൃകയാക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയ്‌ക്ക് അവരുടേതായ നയമുണ്ടെന്നും അവർ ആർക്ക് മുന്നിലും തലകുനിക്കുന്നില്ലെന്നും പ്രധാനമന്ത്രി സ്ഥാനം നഷ്ടമായതിന് പിന്നാലെ നടത്തിയ പ്രസ്താവനയിൽ ഇമ്രാൻ വ്യക്തമാക്കി.
ഷെരീഫിന്റെ പരാമർശം പാകിസ്ഥാനിലെ പ്രതിപക്ഷ പാർട്ടികളിൽ നിന്ന് വൻ പ്രതിഷേധം ഏറ്റു വാങ്ങിയതോടെ പാക് പ്രധാനമന്ത്രി നിലപാടിൽ നിന്ന് മലക്കം മറിഞ്ഞു. ഇന്ത്യയുമായി ചർച്ച നടത്താൻ തയ്യാറെന്ന പരാമർശം തിരുത്തി. കശ്മീരിന്റെ പ്രത്യേക അധികാരം പുനസ്ഥാപിച്ചാൽ മാത്രം ചർച്ചയ്ക്ക് തയ്യാറാണെന്നാണ് പുതിയ നിലപാട്.