തൃശ്ശൂര്‍: പാറമേക്കാവ് ഭഗവതിയുടെ ഇഷ്ട പുത്രനും ആനപ്രേമികളുടെ ഹൃദയത്തിലെ ഉത്തമ ഗജവീരനുമായ പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു. അറുപത് വയസ്സുള്ള പത്മനാഭൻ കഴിഞ്ഞ ഒരാഴ്ചയായി അസുഖബാധിതനായി കിടപ്പിലായിരുന്നു. ഒന്നരപതിറ്റാണ്ടായി തൃശ്ശൂര്‍ പൂരത്തിന് പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റിവരികയായിരുന്നു. 2005-ല്‍ ആണ് പത്മനാഭന്‍ പാറമേക്കാവിലെത്തുന്നത്. പാറമേക്കാവ് വേലയ്ക്ക് നടക്കിരുത്തി വരികായിരുന്നു. ഒന്നരപതിറ്റാണ്ടായി പാറമേക്കാവ് ഭഗവിതിയുടെ തിടമ്പേറ്റിയ ഗജവീരന് ആരാധകര്‍ ഏറെയായിരുന്നു. തലപ്പൊക്കത്തിലും അഴകളവിലും പേരെടുത്ത ഗജവീരന്‍മാര്‍ക്കൊപ്പമായിരന്നു പത്മനാഭന്റെ സ്ഥാനം.
തളര്‍ന്ന് വീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പത്മനാഭന് തുടര്‍ ചികത്സയും മറ്റും ലഭ്യമാക്കി വരുന്നതിനിടെ രാത്രി 9.30 ഓടെയാണ് അന്ത്യം. കഴിഞ്ഞയാഴ്ച നടക്കുന്നതിനിടെ കുഴഞ്ഞു വീണ ആനയെ ക്രെയിൻ ഉപയോഗിച്ച് എഴുന്നേൽപ്പിച്ച് നിർത്തിയെങ്കിലും വീണ്ടും കുഴഞ്ഞു വീഴുകയായിരുന്നു. ചികിത്സ പുരോഗമിക്കുന്നതിനിടയിലാണ് ആന ചരിഞ്ഞത്. പാറമേക്കാവ് വിഭാഗത്തിന്റെ പകൽപ്പൂരത്തിന് കുടമാറ്റമുൾപ്പെടെയുള്ളവയ്ക്ക് കോലമേറ്റുന്നത് പത്മനാഭനാണ്. നന്തിലത്ത് ഗോപുവാണ് പത്മനാഭനെ തൃശൂരിൽ എത്തിച്ചത്. പിന്നീട് പാറമേക്കാവ് ദേവസ്വം വാങ്ങുകയായിരുന്നു. ഇന്ന് പാടുക്കാട് ആനപ്പറമ്പില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം കോടനാട് സംസ്‌കരിക്കും.