Thursday, April 25, 2024
spot_img

പത്തനംതിട്ട ജില്ലയിൽ മഴ താണ്ഡവമാടുന്നു; ശബരിഗിരി ‌സംഭരണികളിലേക്ക് ശക്തമായ നീരൊഴുക്ക്

പത്തനംതിട്ട ∙ മഹാപ്രളയത്തിനു സമാനമായി പത്തനംതിട്ടയിൽ മഴ തകർക്കുന്നു. തകർത്തു പെയ്ത മഴയിൽ ജില്ലയിൽ വ്യാപക നാശം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. പുനലൂർ– മൂവാറ്റുപുഴ റോഡ്, റാന്നി– ചെറുകോൽപ്പുഴ റോഡ്, മല്ലപ്പള്ളി– ആനിക്കാട് റോഡ്, വകയാർ, മുറിഞ്ഞകൽ എന്നിവിടങ്ങളിൽ ഗതാഗതം പൂർണമായും മുടങ്ങി. വ്യാപകമായി വീടുകൾക്കും കൃഷി സ്ഥലങ്ങൾക്കും നാശമുണ്ടായി. മണിമലയാറ്റിൽ ഒഴുക്കിൽ പ്പെട്ടയാളെ രക്ഷപ്പെടുത്തി. പന്തളം കുടശനാട് കാർ തോട്ടിലേക്കു മറിഞ്ഞെങ്കിലും വാഹനമോടിച്ചയാൾ രക്ഷപ്പെട്ടു. മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രയും വിനോദ സഞ്ചാരവും കലക്ടർ നിരോധിച്ചു.

മണ്ണെടുപ്പും ക്വാറികളുടെ പ്രവർത്തനവും നിരോധിച്ചിട്ടുണ്ട്. ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ വില്ലേജ്, പഞ്ചായത്ത് ഓഫിസുകൾ ഇന്നു തുറന്നു പ്രവർത്തിക്കാനും കലക്ടർ ദിവ്യാ എസ്.അയ്യർ ഉത്തരവിട്ടു. ഇന്നലെ രാവിലെ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്നു മഴയുടെ തീവ്രത കുറയുമെന്നാണ് പ്രതീക്ഷ. അതേസമയം, ജില്ലയിൽ ശക്തമായ മഴ ഇന്നും തുടരുമെന്നതിനാൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെലോ അലർട്ട് പ്രഖ്യാപിച്ചു. ആനത്തോട് ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡാം ഇന്നു തുറക്കാൻ സാധ്യതയുള്ളതിനാൽ പമ്പാനദിയുടെ ഇരുകരകളിലും ജാഗ്രതാ നിർദേശം നൽകി. റാന്നിയുടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്.

റാന്നി ചെത്തോങ്കര, എസ്‌സി സ്കൂൾ ജംക്‌ഷൻ, മാമുക്ക് പാലം, കെഎസ്ആർടിസി ബസ് സ്റ്റേഷൻ, പ്രൈവറ്റ് ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ വെള്ളം കയറി. വ്യാപാര സ്ഥാപനങ്ങളിൽ നിന്നു സാധനങ്ങൾ സുരക്ഷിത സ്ഥാനത്തേക്കു മാറ്റാൻ തുടങ്ങി. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ കഴിയുന്നവർ ബന്ധുവീടുകളിലേക്കും മറ്റും മാറി തുടങ്ങി. 24 മണിക്കൂറിൽ 10 സെന്റീ മീറ്ററിലധികം മഴയാണ് ജില്ലയിൽ പെയ്തത്. റാന്നിയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ചെറുകോൽപ്പുഴ, കോഴഞ്ചേരി, ആറന്മുള, തിരുവല്ല ഭാഗങ്ങളിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അപ്പർ കുട്ടനാട്ടിൽ പ്രളയ സാധ്യത കണക്കിലെടുത്ത് മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി കലക്ടർ അറിയിച്ചു.

സീതത്തോട് ∙ ശബരിമല കാടുകളിലും ശബരിഗിരി ജല വൈദ്യുത പദ്ധതിയുടെ വൃഷ്ടി പ്രദേശങ്ങളിലും കനത്ത മഴ. ജല സംഭരണികളിലേക്കു ശക്തമായ നീരൊഴുക്ക്. ജല നിരപ്പ് 89 ശതമാനത്തിൽ എത്തി. മഴ തുടർന്നാൽ ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകൾ രാവിലെ തുറക്കാനുള്ള തയാറെടുപ്പിൽ വൈദ്യുതി ബോർഡ് അധികൃതർ. പമ്പയിൽ 980.95 മീറ്ററും, കക്കി–ആനത്തോട് അണക്കെട്ടിൽ 978.72 മീറ്ററുമാണ് ജല നിരപ്പ്. 978.83ൽ എത്തിയാൽ ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കും. 6 മണിക്കൂറിനുള്ളിൽ ഒരടിയിൽ അധികം വെള്ളം ഉയർന്നു. ഏകദേശം 7 ദശലക്ഷം ഘനമീറ്റർ വെള്ളം ഒഴുകി എത്തി. പമ്പയിൽ 12 മില്ലിമീറ്ററും കക്കിയിൽ 14 മില്ലിമീറ്ററും മഴ പെയ്തു.

ആവശ്യമെങ്കിൽ ഷട്ടറുകൾ തുറക്കുന്നതിനുള്ള തയാറെടുപ്പിൽ അണക്കെട്ട് സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ആനത്തോട് അണക്കെട്ട് തുറന്നാൽ പമ്പാ നദിയിൽ ജലനിരപ്പ് ഉയരും. ഇനിയും വെള്ളം സംഭരിക്കുന്നതിനുള്ള ശേഷി അണക്കെട്ടുകൾക്കുണ്ട്. നിലവിൽ നദികളിൽ ഉയർന്ന ജലനിരപ്പ് തുടരുന്നതിനാൽ തിടുക്കത്തിൽ ഷട്ടറുകൾ തുറക്കുന്നതിനെപ്പറ്റി ചർച്ച നടക്കുന്നതേയുള്ളൂ. കക്കാട്ടാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് മൂഴിയാർ, മണിയാർ അണക്കെട്ടുകൾ തുറന്നു. കക്കാട്ടാറ്റിലുള്ള അള്ളുങ്കൽ ഇഡിസിഎൽ, കാരിക്കയം അയ്യപ്പ ഹൈഡ്രോ ഇലക്ട്രിക് പെരുനാട് ജലവൈദ്യുത പദ്ധതികളുടെ ഷട്ടറുകൾ ഉയർത്തിവച്ചിരിക്കുകയാണ്. കക്കാട് പദ്ധതിയുടെ വേലുത്തോട് തടയണ കവിഞ്ഞ് വെള്ളം ഒഴുകി.

Related Articles

Latest Articles