മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകൾക്കുള്ള പെൻഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി . പാലക്കാട് സ്വദേശി ദിനേശ് മേനോനാണ് ഹർജി നൽകിയത്. വര്‍ഷം 80 കോടിയിലധികം രൂപ പേഴ്‌സണല്‍ സ്റ്റാഫുകളുടെ പെന്‍ഷന്‍ ഇനത്തില്‍ ചെലവാക്കുന്നുവെന്നും ഇത് അധിക ബാധ്യത വരുത്തുന്നുവെന്നും ഹർജിയിൽ പറയുന്നു.
അതേസമയം 2013-2014 കാലയളവിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ആറ് വർഷത്തിനിടെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ ശമ്പളത്തിലും യാത്രാചെലവിലും 25.30 ശതമാനം വർദ്ധനവുണ്ടായതായി കണക്കുകൾ വ്യക്തമാകുന്നു. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫുകളുടെ ശമ്പളത്തിലും മറ്റ് ആനുകൂല്യങ്ങളിലും വർദ്ധനവുണ്ടായിരിക്കുന്നത് 190.61 ശതമാനമാണ്. പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ 3550 രൂപയും പരമാവധി 83400 രൂപയുമാണ്. നാല് വര്‍ഷം പൂര്‍ത്തിയാകാതെ പേഴ്സണല്‍ സ്റ്റാഫിന് പെൻഷൻ കൊടുക്കരുതെന്ന് പതിനൊന്നാം ശമ്പള കമ്മീഷൻ ശുപാര്‍ശ ചെയ്തെങ്കിലും സര്‍ക്കാര്‍ അത് അംഗീകരിച്ചില്ല. രണ്ട് വര്‍ഷം കഴിയുമ്പോള്‍ തന്നെ പേഴ്സണല്‍ സ്റ്റാഫിനെ മാറ്റി അവര്‍ക്ക് പെൻഷൻ ഉറപ്പാക്കിയ ശേഷം വേറെ ആളുകളെ നിയമിച്ച് അവര്‍ക്കും പെൻഷൻ ഉറപ്പാക്കുന്ന രീതിയും സംസ്ഥാനത്തുണ്ട്.
പേഴ്സണല്‍ സ്റ്റാഫുകളുടെ യോഗ്യത പോലും പ്രശ്നമല്ല. സംസ്ഥാനത്ത് പേഴ്സണല്‍ സ്റ്റാഫ് പെൻഷൻ വാങ്ങുന്ന 1223 പേര്‍ ഉണ്ടെന്നാണ് കണക്ക്. രണ്ട് വര്‍ഷത്തിന് മേല്‍ സര്‍വീസ് ഉള്ളവര്‍ക്ക് മിനിമം പെൻഷൻ 3550 രൂപായാണ്. സര്‍വീസും തസ്തികയും അനുസരിച്ച് പെൻഷൻ കൂടും 30 വര്‍ഷത്തിന് മേല്‍ സര്‍വീസ് ഉള്ള പേഴ്സണല്‍ സ്റ്റാഫുകള്‍ പോലുമുണ്ട്.