കൊച്ചി : ശബരിമലയിൽ ഭക്ഷ്യസുരക്ഷ ഓഡിറ്റ് വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അരവണ പ്രസാദം തയ്യാറാക്കാനായി ഉപയോഗിച്ച ഏലയ്‌ക്കയിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതു സംബന്ധിച്ച വിഷയം പരിഗണിക്കുന്നതിനിടെയാണ് ഓഡിറ്റ് നടത്താൻ കോടതി നിർദേശിച്ചത്. വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്.
പമ്പയിലെ ലാബിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള പരിശോധന നടത്താൻ സൗകര്യമില്ലെന്നു ശ്രദ്ധയിൽപ്പെട്ടതായി കോടതി പറഞ്ഞു. ഈ ടെൻഡർ വിജ്ഞാപനപ്രകാരം ലഭിച്ച അപേക്ഷയിലെ 3 ഏലയ്ക്കാ സാംപിളുകൾ തിരുവനന്തപുരത്തെ ലാബിൽ പരിശോധിച്ചപ്പോൾ മാനദണ്ഡങ്ങൾ പാലിക്കുന്നവയായിരുന്നില്ല. തുടർന്നാണ് ഏലക്ക ലോക്കൽ പർച്ചേസ് നടത്താൻ തീരുമാനിച്ചത്. .
തിരുവനന്തപുരം, പമ്പ ലാബുകളിലെ പരിശോധനാ റിപ്പോർട്ടുകൾ തമ്മിൽ വലിയ അന്തരമുണ്ടെന്ന് കോടതി വ്യക്തമാക്കി . വിഷയത്തിൽ സ്വമേധയാ കേസെടുത്ത കോടതി ദേവസ്വം കമ്മിഷണർ, ഭക്ഷ്യസുരക്ഷാ കമ്മിഷണർ, കേന്ദ്ര ഭക്ഷ്യസുരക്ഷാ നിലവാര അതോറിറ്റി തുടങ്ങിയവരെ കക്ഷി ചേർത്തിട്ടുണ്ട്. ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, പി.ജി.അജിത് കുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് ഈ മാസം 24ന് വിഷയം വീണ്ടും പരിഗണിക്കും.