ബംഗാളിലെ കോണ്‍ഗ്രസ്-സിപിഎം സഖ്യ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാസഖ്യത്തിന് നേതൃത്വം നല്കുന്നവര് കേരളത്തില്‍ പരസ്പരം മിണ്ടില്ല. മഹാസഖ്യത്തിലെ നേതാക്കള്‍ അന്യോന്യം വൈര്യം സൂക്ഷിക്കുന്നവരാണ്. ലോക്സഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദിരേഖപ്പെടുത്തിയുള്ള ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
1959ല്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ ഇറക്കിയത് കോണ്‍ഗ്രസാണ്. മുന്നൂറ്റി അമ്പത്തിയാറാം വകുപ്പ് കോണ്‍ഗ്രസ് ദുരുപയോഗം ചെയ്തു. കോണ്‍ഗ്രസ് 55 വര്‍ഷം രാജ്യം ഭരിച്ചുവെന്നും താന്‍ ഭരിച്ചത് വെറും 55 മാസം മാത്രമെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും കാലം ഭരിച്ചിട്ടും അവര്‍ പാവപ്പെട്ടവന് വൈദ്യുതി പോലും എത്തിച്ചില്ല. അതിന് താന്‍ വരേണ്ടി വന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പ്രസംഗത്തിലൂടെ നരേന്ദ്ര മോദി രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ചു. കള്ളന് കാവല്‍ക്കാരനെ കുറ്റപ്പെടുത്തുകയാണെന്നും കോണ്‍ഗ്രസ് സഹായിച്ച കള്ളന്മാരെ നിയമം ഉപയോഗിച്ച് സര്‍ക്കാര്‍ പിടികൂടുകയാനിന്നും മോദി വിമർശിച്ചു. സ്വന്തം സ്വത്ത് വര്‍ധിപ്പിക്കാനാണ് കോണ്‍ഗ്രസ് എന്നും ശ്രമിച്ചതെന്നും പ്രധാനമന്ത്രി ആഞ്ഞടിച്ചു.
ബിജെപി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും പ്രസംഗത്തില്‍ മോദി എണ്ണിപ്പറഞ്ഞു. രാജ്യം വിദേശ നിക്ഷേപത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു. വ്യോമയാന മേഖലയില്‍ രാജ്യം അതിവേഗം വളരുകയാണ്. ഇന്ത്യ സാമ്പത്തിക രംഗത്ത് ലോകത്ത് പതിനൊന്നാം സ്ഥാനത്തുനിന്ന് ആറിലെത്തി. പതിനൊന്നിലെത്തിയപ്പോള്‍ സന്തോഷിച്ചവര്‍ ഇപ്പോള്‍ ദുഖിക്കുകയാണ്. മോദിയെ വിമര്‍ശിച്ചോളൂ, രാജ്യത്തെ വിമര്‍ശിക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. അഴിമതി വിരുദ്ധ സര്‍ക്കാരിനെ മുന്നോട്ട് നയിച്ച് ജനങ്ങളോടുള്ള പ്രതിബദ്ധത നിറവേറ്റാനായി. ആരോഗ്യകരമായ തെരഞ്ഞെടുപ്പ് ആശംസിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശനത്തിനിടെ കൂട്ടിച്ചേര്‍ത്തു.