ഇറാനിലെ പെൺകുട്ടികൾക്ക് നേരെയുണ്ടായ രാസായുധ ആക്രമണത്തെ തുടർന്ന് മുപ്പതോളം വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. അഞ്ച് പ്രവിശ്യകളിൽ നിന്നുള്ള കുട്ടികളാണ് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഹമീദാൻ, സൻജാൻ, പടിഞ്ഞാറൻ അസർബൈജാൻ, ആൽബോർസ് എന്നീ പ്രവിശ്യകളിലാണ് വിഷപ്രയോഗം നടന്നതായി പറയുന്നത്. വിദ്യാർത്ഥിനികൾ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളാണ് നേരിടുന്നത്. ഇവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് പ്രസിഡന്റ് ഇബ്രാഹിം റെയ്സി വ്യക്തമാക്കി. ഇതിന്റെ പിന്നിൽ ഇറാന്റെ ശത്രുക്കളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ആശുപത്രിയിൽ ചികിത്സ തേടിയ വിദ്യാർത്ഥിനികളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നും വിഷപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങൾ ഉണ്ടെന്ന് ഇറാൻ ആഭ്യന്തര മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട് . ഇറാനിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം തടയാൻ വിഷപ്രയോഗം നടത്തിയെന്ന് ഇതിന് മുമ്പും ആരോഗ്യമന്ത്രി വെളിപ്പെടുത്തിയിരുന്നു.