മലപ്പുറം : സാമ്പത്തിക തട്ടിപ്പു കേസിൽ മലപ്പുറത്തു നിന്നുള്ള പ്രത്യേക പൊലീസ് സംഘം ഇന്നലെ അറസ്റ്റ് ചെയ്ത ഡിവൈഎസ്പിയുടെ ഭാര്യ നുസ്‍റത്തിനെ മലപ്പുറം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
മലയാളത്തിലെ മുൻനിര സിനിമ നിർമാതാവിന്റെ ഒരു കിലോ കള്ളക്കടത്തു സ്വർണം തന്റെ കയ്യിലുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇവർ പലരിൽ നിന്നും പണം തട്ടിയിട്ടുണ്ടെന്നാണ് വിവരം. കോഴിക്കോടുള്ള സ്വർണ വ്യാപാരി വഴി പവന് പതിനായിരം രൂപയ്‌ക്ക് സ്വർണം തരാമെന്ന് വിശ്വസിപ്പിച്ച് 2017ൽ നിലമ്പൂർ സ്വദേശിയിൽനിന്ന് ലക്ഷങ്ങൾ തട്ടി. പണം തിരികെ ചോദിച്ചാൽ ഉന്നതസ്വാധീനവും പുതിയ വാഗ്ദാനങ്ങളും നൽകി രക്ഷപ്പെടുകയായിരുന്നു ഇവരുടെ പതിവ്.
ജിഎസ്ടി വിഷയങ്ങളിൽ പ്രാഗത്ഭ്യമുള്ള ബെംഗളൂരുവിൽ നിന്നുള്ള അഭിഭാഷക എന്നു സ്വയം പരിചയപ്പെടുത്തിയായിരുന്നു മറ്റൊരു തട്ടിപ്പ്. എന്നാൽ പത്താം ക്ലാസ് യോഗ്യത മാത്രമാണ് നുസ്‌റത്തിനുള്ളതെന്നാണ് വിവരം.
റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തും ഒട്ടേറെപ്പേരിൽ നിന്ന് പണം കൈക്കലാക്കി. കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലാണ് സാമ്പത്തിക തട്ടിപ്പു കേസുകളുള്ളത്. തൃശൂർ കോപ്പറേറ്റീവ് വിജിലൻസ് ഡിവൈഎസ്പിയായ ഭർത്താവ് കെ.എ.സുരേഷ്ബാബുവിനെ മറയാക്കിയാണ് തട്ടിപ്പ് നടത്തിയതെന്ന ആരോപണവും ഉയർന്നിരുന്നു.