കോഴിക്കോട്: ശുചിമുറി മാലിന്യ പ്ലാന്റിനെതിരെ കുട്ടികളെ പങ്കെടുപ്പിച്ചതിനെ തുടർന്ന് കോതിയിലെ സമര സമിതി പ്രവർത്തർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ്.വ്യാഴാഴ്ച നടന്ന സമരത്തിലാണ് ചെമ്മങ്ങാട് പോലീസ് കേസെടുത്തിരിക്കുന്നത്.കുട്ടികളെ സമരത്തിൽ പങ്കെടുപ്പിക്കരുതെന്ന് ബാലവകാശ കമ്മിഷന്റെ ചട്ടം ഉണ്ടായിട്ടും അത് ലംഘിച്ചെന്ന് കാണിച്ചാണ് സമരക്കാർക്കെതിരെയുള്ള നടപടി.കുട്ടികളുമായി നിരവധി സ്ത്രീകളാണ് കഴിഞ്ഞ ദിവസം നടന്ന സമരത്തിനെത്തിയത്.
മാലിന്യപ്ലാന്റ് ആരംഭിക്കുന്നതിനെതിരെ പ്രദേശവാസികൾ നേരത്തെതന്നെ പ്രതിഷേധം ആരംഭിച്ചിരുന്നു.ജനവാസമേഖലയ്ക്ക് നടുവിൽ പ്ലാന്റ് പണിയാൻ അനുവദിക്കില്ലെന്ന നിലപാടാണ് ഇക്കാര്യത്തിൽ സമരസമിതി ഉയർത്തിക്കാട്ടുന്നത്.പ്ലാന്റിന്റെ നിർമ്മാണം ആരംഭിച്ചതിന് പിന്നാലെ തന്നെ നാട്ടുകാർ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരുന്നു.എന്നാൽ സ്റ്റേ നീക്കിയതോടെ നഗരസഭ വീണ്ടും നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കുകയാണ് ചെയ്തത്.ഇതോടെയാണ് സ്ത്രീകളുടേയും കുട്ടികളുടേയും നേതൃത്വത്തിൽ പ്രദേശവാസികൾ വീണ്ടും സമരം ആരംഭിച്ചത്.